ടൊവിനോ തോമസ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ചിത്രീകരണം പൂർത്തിയാകുമ്പോൾ സാമൂഹ്യമാദ്ധ്യമത്തിൽ വികാരനിർഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.
ഇതിഹാസകരമായ ഒരനുഭവമാണ് അവസാനിക്കുന്നത്. ഏറ്റവും മികച്ച അനുഭവം പകർന്നു തന്ന ഈ ടീമിന്റെ ഷൂട്ടിങ് കാലം പുതിയകാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞ ഒരു പഠനകളരി കൂടിയായിരുന്നു. കാസർഗോ ഡ് ഉള്ള നിഷ്കളങ്കരായ ജനങ്ങളുടെ പിന്തുണകൊണ്ടാണ് ഈ ചിത്രം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ടൊവിനോ തന്റെ ഫേസ്ബുക്കിൽ കുറിച്ചു .
‘‘ഇതിഹാസകരമായ ഒരനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിങിനു ശേഷം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. ‘ഇതിഹാസം’ എന്ന വിശേഷണം ഒട്ടും കൂടുതലല്ല, കാരണം തുടക്കക്കാർക്ക് ഇതൊരു കാലഘട്ടത്തിൻറെ സിനിമയാണെങ്കിലും അതിലുപരി എനിക്ക് ഇത് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഭവമായിരുന്നു. ഒരു യുഗത്തിൽ നിന്ന് ഉയർന്നുവന്ന് മെച്ചപ്പെട്ട മറ്റൊരു യുഗത്തിലേക്ക് രൂപാന്തരപ്പെട്ടത് പോലെയൊരനുഭവം. 2017 മുതൽ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്റെ രണ്ടാം മോഷണം.
പലപ്പോഴും സ്വപ്നങ്ങളിൽ സംഭവിക്കുന്നത് പോലെ പ്രതീക്ഷിച്ച രീതിയിൽ സിനിമ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടു. പക്ഷേ ഇപ്പോൾ രസകരവും ആഹ്ലാദകരവും സംതൃപ്തിതരുന്നതും എല്ലാറ്റിനുമുപരിയായി മികച്ച പഠനാനുഭവവുമായ ഒരു ഷൂട്ടിങ്ങ് അനുഭവത്തിൽ നിന്ന് ഞാൻ സൈൻ ഓഫ് ചെയ്യുകയാണ്. പഠിച്ച പല കാര്യങ്ങളും തിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് കളരിപ്പയറ്റും കുതിര സവാരിയും ഉൾപ്പെടെ നിരവധി പുതിയ കാര്യങ്ങൾ പഠിക്കുകയും അഭിനയത്തെക്കുറിച്ച് പല നവ്യാനുഭവങ്ങളും നേടിയെടുക്കുകയും ചെയ്തു.
അജയന്റെ രണ്ടാം മോഷണത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളാണ് ഞാൻ ചെയ്യുന്നത്, അതുകൊണ്ട് തന്നെ എന്റെ അനുഭവങ്ങളും ബഹുമുഖമായിരുന്നു. ഒപ്പമുണ്ടായിരുന്ന അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും എന്റെ ഏറ്റവും അടുത്ത പ്രിയസുഹൃത്തുക്കളായതു കൊണ്ടുതന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകൾ പോലും ഏറെ ലളിതമായി തോന്നി.
ഒരുപാട് ഓർമകളും പുതിയ സുഹൃത്തുക്കളേയും സ്വായത്തമാക്കുന്നതിനൊപ്പം സൗഹൃദങ്ങൾ കൂടുതൽ ഊട്ടിഉറപ്പിക്കാനായ നിമിഷങ്ങളാണ് കടന്നുപോയത്. കാസർഗോഡിന്റെ സൗന്ദര്യമാണ് ഞാൻ ഇവിടെനിന്ന് നെഞ്ചിലേറ്റിയ മറ്റൊരു സൗഭാഗ്യം. കാസർകോഡുള്ള ജനങ്ങളുമായുള്ള ഒരു ചെറുപുഞ്ചിരിയിൽ തുടങ്ങിയ അടുപ്പം ഇന്ന് ഏറ്റവും ശക്തമായ സൗഹൃദമായി മാറിയിരിക്കുന്നു. അവരുടെ പുഞ്ചിരി ഞങ്ങളുടെ ഇവിടുത്തെ ജീവിതം അനായാസമാക്കി. ഞങ്ങൾക്ക് ആതിഥ്യമൊരുക്കിയ കാസർഗോഡിന് നന്ദി. അദ്ഭുതകരമായ ഈ സ്ഥലത്തോടും അതിശയകരമായ ടീമിനോടും തൽക്കാലം വിട പറയുന്നു, എങ്കിലും ഞാൻ മടങ്ങിവരും.
ഈ സിനിമ മനോഹരമായിരിക്കും എന്നുറപ്പാണ്. പക്ഷേ നിങ്ങൾ എല്ലാവരും തിയറ്ററുകളിൽ ഇത് എങ്ങനെ ആസ്വദിക്കുന്നുവെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഈ സിനിമയ്ക്കായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. ഇതൊരു സ്വപ്നമാണ് അത് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് സ്നേഹത്തോടെ ടൊവി.’’ എന്നാണ് താരം കുറിച്ചത്
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് എആർഎം അഥവാ അജയന്റെ രണ്ടാം മോഷണം. യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം 60 കോടി മുതൽ മുടക്കിൽ ത്രിഡിയിലാണ് ഒരുങ്ങുന്നത്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം മലയാള സിനിമയിൽ നിന്നുള്ള ആദ്യ ഗ്ലോബൽ റിലീസായിരിക്കും. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്.
സുരഭി ലക്ഷ്മി,കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് ,ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ്. ഛായാഗ്രഹണം ജോമോൻ ടി. ജോണുമാണ്
Discussion about this post