ചണ്ഡീഗഡ്: പഞ്ചാബിലെ ജയിലിനുള്ളിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട രണ്ട് തടവുകാരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സഹിതം എതിരാളികൾ ആഘോഷം നടത്തുന്ന വീഡിയോ പുറത്ത് വന്ന സംഭവത്തിൽ നടപടി. ജയിൽ സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ജയിൽ സൂപ്രണ്ട് ഇഖ്ബാൽ സിംഗ് ബ്രാർ, അഡീഷണൽ ജയിൽ സൂപ്രണ്ട് വിജയ് കുമാർ, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് ഹരീഷ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജോഗീന്ദർ സിംഗ്, എഎസ്‌ഐ ഹർചന്ദ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. അഡീഷണൽ ജയിൽ സൂപ്രണ്ട് ജസ്പാൽ സിംഗ് ഖൈറ, ഹെഡ് കോൺസ്റ്റബിൾ സവീന്ദർ സിംഗ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ.
കഴിഞ്ഞ ഞായറാഴ്ചയാണ് തരൺ ജില്ലയിലെ ഗോയിൻദ്വാൾ സാഹിബ് സെൻട്രൽ ജയിലിനുള്ളിൽ കൊലപാതകങ്ങൾ നടന്നത്. ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഗുണ്ടാത്തലവൻ മൻമോഹൻ സിങ് മോഹന, മന്ദീപ് സിംഗ് തൂഫാൻ എന്നിവരാണ് ജയിലിനുള്ളിലുണ്ടായ സംഘട്ടനത്തിൽ കൊല്ലപ്പെട്ടത്. ജയിൽ വളപ്പിനുള്ളിൽ ചോരയിൽ ക.ുളിച്ചു കിടക്കുന്ന ഇവരുടെ മൃതദേഹങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് എതിർ ടീം ആഘോഷിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. സംഭവത്തിൽ ഏഴോളം ഗുണ്ടാ തടവുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജഗ്ഗു ഭഗവാൻപുരിയ ലോറൻസ് ബിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ചിലരാണ് വീഡിയോ ചിത്രീകരിച്ചത്. കൊല്ലപ്പെട്ടവർ ജഗ്ഗു ഭഗവാൻപുരിയയുടെ സഹായികളാണെന്ന് വീഡിയോയിൽ സച്ചിൻ ഭിവാനി എന്ന തടവുകാരൻ പറയുന്നുണ്ട്. വീഡിയോ പുറത്ത് വന്നത് പഞ്ചാബ് പോലീസിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില പൂർണമായും തകർന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.









