മഹാമാരിയുടെ പരീക്ഷണകാലത്തിനും കെടുത്താനാകാത്ത ഭക്തിയുടെ പുണ്യവുമായി ഇന്ന് ആറ്റുകാൽ പൊങ്കാല. നിയന്ത്രണങ്ങളുടെ നാളുകളിൽ മനസ്സുരുകി പ്രാർത്ഥിച്ച് വീടുകളുടെ നടുമുറ്റങ്ങൾ ഹോമത്തറയാക്കിയ അമ്മമാർ, അമ്മമാർക്കും അമ്മയായ ആറ്റുകാൽ അമ്മയുടെ തിരുസന്നിധിയിൽ ലോകഹിതത്തിനായി, സർവ പ്രപഞ്ചത്തിനും തൃപ്തി വരുന്നതിനായി അന്നം നേദിക്കുന്ന പുണ്യ ദിനം.
സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ അതി പ്രശസ്തവും പുണ്യ പുരാതനവുമായ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്തായാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമായ പൊങ്കാല മഹോത്സവത്തെ ഒരിക്കൽ കൂടി ഭക്തിപുരസ്സരം വരവേൽക്കാനൊരുങ്ങി നിൽക്കുകയാണ് തലസ്ഥാന നഗരം.
ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുണ്ടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണ് ആറ്റുകാലമ്മയായി അവതരിച്ചതെന്നും ഐതിഹ്യത്തിൽ പറയുന്നു.
ഭദ്രാകാളീ രൂപത്തിലുള്ള ദാരുവിഗ്രഹ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്. ശിവൻ, ഗണപതി, നാഗരാജാവ്, മാടൻ തമ്പുരാൻ തുടങ്ങിയ ഉപദേവതകൾ വാഴുന്ന ക്ഷേത്രത്തിൽ നാലു പൂജകളും ശീവേലിയുമാണുള്ളത്.
കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കുന്നു. തുടർന്ന് പുണ്യപ്രദായകമായ തോറ്റം പാട്ട് ആരംഭിക്കുന്നു. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലിൽ എത്തിക്കുന്നത് മുതൽ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങൾ പൊങ്കാലയ്ക്ക് മുൻപായി പാടി തീർക്കുന്നു. തുടർന്ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ആരംഭിക്കുന്നത്. മദ്ധ്യാഹ്നത്തിൽ പുണ്യാഹം തളിച്ച് പൊങ്കാല നേദിക്കുന്നു. വെള്ളച്ചോറ്, വെള്ളപ്പായസം, കടും പായാസം, നവരസ പായസം, മണ്ടപ്പുറ്റ്, തെരളി, കളിയൊടയ്ക്ക തുടങ്ങിയ വിഭവങ്ങൾ ഭക്തർ ദേവിക്കായി നേദിക്കുന്നു.
അനേക പുണ്യം പ്രദാനം ചെയ്യുന്ന ആത്മസമർപ്പണമാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ അമ്മ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്ന് സ്ത്രീജനങ്ങൾ വിശ്വസിക്കുന്നു. പൊങ്കാലയ്ക്ക് മുൻപ് മൂന്ന് ദിവസമെങ്കിലും വ്രതം നോൽക്കുന്നു. ദിവസത്തിൽ രണ്ടുനേരം കുളിച്ച് മത്സ്യമാംസാദികൾ വർജ്ജിച്ചാണ് വ്രതം എടുക്കുന്നത്. മനസ്സും ശരീരവും ദേവിയിൽ സമർപ്പിച്ച് പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽ നോൽക്കുന്നു. പൊങ്കാലയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തി അമ്മയോട് അനുവാദം വാങ്ങണമെന്നാണ് വിശ്വാസം.
പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതുവസ്ത്രങ്ങൾ ധരിച്ച് പുത്തൻ കലത്തിലാണ് പൊങ്കാല അർപ്പിക്കുന്നത്. പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നുമാണ് വിശ്വാസം.
പൊങ്കാല ദിവസം തന്നെ പെൺകുട്ടികൾക്കായി താലപ്പൊലിയും തുടർന്ന് ആൺകുട്ടികൾക്കായി കുത്തിയോട്ടവുമുണ്ട്. താലപ്പൊലിയേന്തിയ പെൺകുട്ടികൾ വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് മാതാപിതാകളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിൻറെ കൂടെ ക്ഷേത്രത്തിൽ നിന്നും 1.5 കി.മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന ദേവിയുടെ സഹോദരനായ മണക്കാട് ശ്രീധർമ്മശാസ്താവിന്റെ സന്നിധിയിൽ എത്തിച്ചേരുന്നു. സർവൈശ്വര്യത്തിനായും രോഗബാധ അകറ്റാനും,സമ്പത്തും സൗന്ദര്യവും വർദ്ധിക്കാനുമാണ് താലപ്പൊലി എടുക്കുന്നത്.
കുത്തിയോട്ടത്തിനായി വ്രതം നോറ്റ് ക്ഷേത്രത്തിൽ തന്നെ താമസിക്കുന്ന ബാലകന്മാർ ദേവിയുടെ സൈനികരാണ് എന്നാണ് വിശ്വാസം. ഇവർക്ക് കുത്തിയോട്ടം കഴിയുന്നത് വരെ ഭക്ഷണവും ക്ഷേത്രത്തിൽ നിന്നാണ്.
പ്രപഞ്ചത്തിനാകെ അന്നം നൽകി പരിപാലിച്ചു പോരുന്ന ലോകമാതാവിന് അന്നം നേദിക്കാൻ വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന അവസരത്തിനായി നോമ്പ് നോറ്റ് പ്രാർത്ഥനയുമായി കാത്തിരിക്കുകയാണ് ഭക്തരായ സ്ത്രീകൾ. അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ഒരു നാട് മുഴുവൻ രാപകലുകൾ കാവൽ നിൽക്കുന്നു. ഭക്ഷണവും വെള്ളവും, അവശ്യ ഘട്ടങ്ങളിൽ മരുന്നുകളുമായി ചെറുപ്പക്കാർ ഓടി നടക്കുന്നു. ശ്രീകോവിലിനുള്ളിലെ ദേവിക്ക് സമാനമായി പൊങ്കാലയർപ്പിക്കാൻ വരുന്ന സ്ത്രീകളെയും ജനങ്ങൾ സേവിക്കുമ്പോൾ ശരീരവും ആത്മാവും പഞ്ചമഹാഭൂതങ്ങളും വിശ്വമാകുന്ന പൊങ്കാലക്കലത്തിനുള്ളിൽ പരമാനന്ദമാകുന്ന ശർക്കര മധുരത്തിൽ വെന്ത് പാകമാകുന്നു. യത്ര നാര്യന്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ: എന്ന ഉപനിഷദ് വാക്യത്തിന്റെ പൂർത്തീകരണമാകുകയാണ് അവാച്യ ഭക്തിരസ പ്രദായകമായ ആറ്റുകാൽ പൊങ്കാല.
Discussion about this post