എറണാകുളം: ഞായറാഴ്ച രാത്രിയോടെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂർണമായും അണയ്ക്കുമെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്. ബ്രഹ്‌മപുരത്തെ തീയും പുകയും ശമിപ്പിക്കുന്ന പ്രവർത്തനം 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. ദിവസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണ് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
പത്ത് ദിവസം നീണ്ട അത്യധ്വാനത്തിനൊടുവിലാണ് ഏക്കറുകളിലായി വ്യാപിച്ച തീ നിയന്ത്രണത്തിലായത്. ഇതിനായി പ്രയത്‌നിച്ച ഫയർ ആൻറ് റെസ്‌ക്യൂ സേനയെയും അവർക്ക് പിന്തുണയുമായി അഹോരാത്രം നിലയുറപ്പിച്ച മറ്റ് സർക്കാർ വകുപ്പുകളെയും സന്നദ്ധപ്രവർത്തകരെയും അഭിനന്ദിക്കാനും നന്ദി പറയാനും വാക്കുകൾ അപര്യാപ്തമാണ്. ബ്രഹ്‌മപുരത്തെ തീയും പുകയും ശമിപ്പിക്കുന്ന പ്രവർത്തനം 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ പൂർണമായി അണക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സ്ഥിതി ഏറ്റവുധികം ഗുരുതരമായിരുന്ന സെക്ടർ ആറ്, ഏഴ് ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണക്കാൻ കഴിഞ്ഞു. വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് ചെറിയ തോതിൽ തീ ഉള്ളത്. രാത്രിയോടെ ഇത് പൂർണമായും ശമിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്ലാന്റിലെ മറ്റിടങ്ങളിൽ നിന്ന് എസ്‌കവേറ്ററുകൾ ഇവിടേക്ക് കേന്ദ്രീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. പുക പൂർണമായും ശമിപ്പിച്ചാലും അഗ്‌നി രക്ഷാ സേനയുടെ സേവനം തുടരും. കാവൽക്കാർ, ക്യാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും.
നിലവിൽ 200 അഗ്‌നിശമന സേനാംഗങ്ങളും, 18 എസ്‌കവേറ്റർ ഓപ്പറേറ്റർമാരും 68 സിവിൽ ഡിഫൻസ് അംഗങ്ങളും 55 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും 48 ഹോം ഗാർഡുകളും ആറ് പോലീസുകാരും നേവിയുടെ അഞ്ച് പേരും ബി.പി.സി.എല്ലിലെ രണ്ട് പേരും സിയാലിൽ നിന്ന് മൂന്ന് പേരും റവന്യു വകുപ്പിൽ നിന്ന് നാല് പേരും ദൗത്യത്തിനുണ്ട്. ആംബുലൻസും ആറ് പേർ ഉൾപ്പെട്ട മെഡിക്കൽ സംഘവും സ്ഥലത്തുണ്ട്. പുക അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഒരു ഫോം ടെൻഡർ യുണിറ്റും 18 ഫയർ യൂണിറ്റുകളും 18 എസ്‌കവേറ്ററുകളും 3 ഹൈ പ്രഷർ പമ്പുകളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റീജിയണൽ ഫയർ ഓഫീസർ ജെ.എസ് സുജിത് കുമാർ, കൊച്ചി കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി വി.പി ഷിബു എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 24 മണിക്കൂറും ഷിഫ്റ്റുകളിലായാണ് പ്രവർത്തനമെന്നും കളക്ടർ അറിയിച്ചു.
Discussion about this post