തൃശൂർ: ഏതോ ഒരു സ്വാമിയുടെ ആശ്രമം കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചിയിലെ ജനങ്ങൾ 11 ദിവസമായി വിഷവായു ശ്വസിച്ചുകഴിഞ്ഞിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ. തൃശൂരിൽ ജനശക്തി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.
മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് പാർട്ടിക്കാർ പറയുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യമാണോ അതോ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യമാണോ പ്രധാനമെന്ന് സുരേന്ദ്രൻ ചോദിച്ചു. ഇത് കേവലം ഒരു തീപിടുത്തമല്ല, തീവെട്ടിക്കൊളളയാണ്. മന്ത്രിമാരും മക്കളും മരുമക്കളും ചേർന്നുണ്ടാക്കിയ വിന. കേരളമാകെ പടർന്ന് പന്തലിച്ച അഴിമതിയുടെ ചെറിയ രൂപമാണ് പുറത്തുവന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നൂറുകണക്കിന് കോടി രൂപയാണ് ശുചിത്വ മിഷന് വേണ്ടി മോദി സർക്കാർ കേരളത്തിന് നൽകിയത്. ഇവിടെ മന്ത്രിമാരും മുഖ്യമന്ത്രിയും പരിവാരങ്ങളുമായി നോർവെയിൽ പോകുന്നു, ജർമ്മനിയിൽ പോകുന്നു സാങ്കേതിക വിദ്യ പഠിക്കാനെന്ന പേരിലാണ് വിദേശത്ത് പോകുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരളത്തെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുളള സാഹചര്യത്തിലാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളം സാമ്പത്തികമായി തകർന്നു. അഴിമതിയും സ്വർണവും ഡോളർ കടത്തുമാണ് നടക്കുന്നത്. മുഖ്യമന്ത്രി ഇപ്പോൾ മൗനവ്രതത്തിലാണ്. ഒരു സമയത്ത് എന്നും വൈകിട്ട് ആറ് മണിക്ക് പശുവിനെ കെട്ടുമ്പോൾ കയർ നല്ലതാണോ എന്ന് നോക്കണം പൂച്ചയ്ക്ക് വെളളം കൊടുത്താൽ പാത്രം കമഴ്ത്തിവെയക്കണം എന്നൊക്കെ ജനങ്ങളെ ഉപദേശിച്ചിരുന്ന മുഖ്യമന്ത്രി പതിനൊന്ന് ദിവസമായി ബ്രഹ്മപുരം കത്തുമ്പോൾ ഒന്നും മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കൊച്ചിയിലെ ഓരോ സാധാരണക്കാരനും ഇന്ന് പറയുന്നത് ഞങ്ങൾക്ക് നരേന്ദ്രമോദി വേണം എൻഡിഎ സർക്കാർ വേണം അവരുടെ വികസനം വേണം എന്നാണ്. കേരളവും ദേശീയജനാധിപത്യ സഖ്യത്തെ സ്വീകരിക്കുന്ന കാലം വിദൂരമല്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. എത്രയും പെട്ടന്ന് കേരളത്തിലെ ജനങ്ങൾ ഈ രണ്ട് മുന്നണികളെയും മാറ്റി നിർത്തി എൻഡിഎ വരണം എന്നാവശ്യപ്പെടുന്ന സാഹചര്യമാണുളളതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post