എറണാകുളം: കൊച്ചിക്കാർക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം പോലും നഷ്ടമായെന്ന് നടിയും ടെലിവിഷൻ അവതാരകയുമായ അശ്വതി ശ്രീകാന്ത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു അശ്വതിയുടെ വിമർശനം. ഈ സ്ഥിതി തുടർന്നാൽ രാത്രി ഉറങ്ങുന്ന ഓരോരുത്തരും രാവിലെ എഴുന്നേൽക്കുമെന്ന് എന്താണ് ഉറപ്പെന്നും താരം ചോദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം.
എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയിൽ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വർഗ്ഗം മനുഷ്യരാണെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടെയും ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യർ സകതലും വെട്ടിപ്പിടിച്ചിട്ടും മാറ്റിവച്ചും വിലയിട്ടതിന് ശേഷം മിച്ചമുണ്ടായിരുന്നത് പ്രാണവായു ആയിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്. അതിനുള്ള അവകാശം കൂടിയാണ് കൊച്ചിക്കാർക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഷ്ടപ്പെടുന്നത് എന്നും അശ്വതി വ്യക്തമാക്കി.
ആരുടെ അനാസ്ഥയാണെങ്കിലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാകൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്രനാൾ ഒളിഞ്ഞിരിക്കും?. പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കുമെന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ നാളെ ഉണരുമെന്ന് എന്താണം ഉറപ്പെന്നും അശ്വതി ചോദിച്ചു.
Discussion about this post