ലക്‌നൗ: വിദ്വേഷ പരാമർശം നടത്തിയ ഇത്തഹാദ് മില്ലത്ത് കൗൺസിൽ ദേശീയ അദ്ധ്യക്ഷൻ മൗലാന തൗഖീർ റാസയ്‌ക്കെതിരെ കേസ്. തുടർച്ചയായി വിദ്വേഷ പരാമർശം ഉന്നയിക്കുന്ന സാഹചര്യത്തിൽ നാഗ്ഫാനി പോലീസ് സ്വമേധയായാണ് കേസ് എടുത്തത്. മുസ്ലീങ്ങൾ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഘട്ടം വരുമെന്ന് റാസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചത്.
ഹിന്ദുക്കൾക്കെതിരെ മോശം പരാമർശം നടത്തി സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തിൽ റാസയ്‌ക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (എ), 295 (എ), 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. പരാമർശത്തിന് പിന്നാലെ റാസയ്‌ക്കെതിരെ നാനാഭഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചത്.
മാർച്ച് 15 ന് ഡൽഹിയിൽ നിന്നും ബറേലിയിലേക്ക് റാസയുടെ നേതൃത്വത്തിൽ തിരംഗ യാത്ര നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം. ഹിന്ദു രാഷ്ട്രം വേണമെന്ന് വാദിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഹിന്ദു രാഷ്ട്രവും ഖാലിസ്ഥാൻ രാഷ്ട്രവും ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി
ധൃതരാഷ്ട്രരാണ്. മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന അനീതിയൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല. ഹിന്ദു രാഷ്ട്രം വേണമെന്നാണ് പറയുന്നതെങ്കിൽ ഇസ്ലാമിക രാഷ്ട്രവും വേണമെന്നാണ് തങ്ങൾക്ക് ആവശ്യപ്പെടാനുള്ളതെന്നും റാസ പറഞ്ഞിരുന്നു.
ബറേലി സ്വദേശിയാണ് റാസ . കഴിഞ്ഞ ഏതാനും നാളുകളായി നിരവധി പൊതുവേദികളിലാണ് റാസ വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുള്ളത്.
Discussion about this post