തിരുവനന്തപുരം : ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി പി. രാജീവ് . നിയമസഭയിലായിരുന്നു മന്ത്രിയുടെ വാക്കുകൾ. അമേരിക്കയിലും മാലിന്യ ശേഖരത്തിന് തീപിടിച്ചിട്ടുണ്ടെന്ന ക്യാപ്സൂളും മന്ത്രി സഭയിൽ വിളമ്പി.
അമേരിക്കയിലെ അലബാമയിൽ 13 ഏക്കറിൽ കിടക്കുന്ന മാലിന്യ ശേഖരത്തിന് നവംബറിൽ തീപിടിച്ചിട്ട് ജനുവരിയിലാണ് അണച്ചുവെന്നാണ് പറയുന്നത്. ഇനിയും അവിടെ തീ പിടിക്കുമെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താൻ ഡൽഹിയിലായിരുന്നപ്പോൾ അവിടെ 75 ഏക്കറിൽ 73 മീറ്റർ ഉയരത്തിലുള്ള മാലിന്യമലയാണ് ഉണ്ടായിരുന്നതെന്നും പി. രാജീവ് പറയുന്നു.
വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു പി രാജീവിന്റെ വിശദീകരണം. ബ്രഹ്മപുരം സംഭവത്തിൽ യുഡിഎഫിനും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആറ് മാസത്തിനുള്ളിൽ ബ്രഹ്മപുരത്ത് പുതിയ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് 2018 ഒക്ടോബർ 23 ന് ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ആ ഉത്തരവിനെതിരെ കോടതിയിൽ പോയി സ്റ്റേ വാങ്ങിയത് അന്ന് കോർപ്പറേഷൻ ഭരിച്ചു കൊണ്ടിരുന്ന യുഡിഎഫ് ഭരണ സമിതിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തീ അണച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും പക്ഷെ അവരുടെ ആത്മവീര്യം കെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ വിമർശനം ശക്തമാകുമ്പോഴാണ് മന്ത്രി നിയമസഭയിൽ തന്നെ ന്യായീകരണം നടത്തിയത്.
Discussion about this post