തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധിക്ഷേപത്തിന് മറുപടി നൽകി പ്രതിപക്ഷ നേതാവ് സ്പീക്കറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജണ്ടയാണ് നിയമസഭയിൽ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എത്ര പിആർ വർക്ക് നടത്തിയിട്ടും മരുമകൻ സ്പീക്കറുടെ ഒപ്പമെത്തുന്നില്ല. ഇതാണ് സ്പീക്കറെ പരിഹാസ്യനാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് പ്രതിപക്ഷത്തെ ചോദ്യം ചെയ്യാനുള്ള അവകാശം നൽകിയതെന്നും വിഡി സതീശൻ ചോദിച്ചു. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി എന്ന് പറയാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് എന്താണ് അവകാശം. മാനേജ്‌മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് അധികാരം നൽകിയതെന്നുമായിരുന്നു വിഡി സതീശന്റെ പരിഹാസം.
ഭരണപക്ഷത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആൻഡ് വാർഡിന്റെ നേതൃത്വത്തിൽ ആക്രമിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു.
പോത്തൻകോട് ചെങ്കോട്ടുകോണത്ത് 16കാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. നോട്ടീസിന് അടിയന്തര സ്വഭാവം ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു.തുടർന്ന് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേയ്ക്കിറങ്ങി. ഈ സമയമാണ് നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത് എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞത്.
Discussion about this post