ടെൽ അവീവ്: കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം ഇസ്രയേലിൽ കണ്ടെത്തി. വിദേശത്ത് നിന്നും എത്തിയ രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഒമിക്രോണിന്റെയും ബിഎ.2ന്റെയും സംയോജിത രൂപമാകാം ഇവരിൽ കണ്ടെത്തിയതെന്ന് ആരോഗ്യ വിദഗ്ധർ സംശയിക്കുന്നു. പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികൾക്ക് ഉള്ളത്.
ഒമിക്രോൺ വ്യാപനം ആഗോള തലത്തിൽ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. രോഗം ബാധിച്ചവരെ കർശനമായി നിരീക്ഷിക്കുമെന്നും കൊവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ച് ഗവേഷണങ്ങൾ ആരംഭിച്ച് കഴിഞ്ഞതായും ഇസ്രയേൽ ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, പുതിയ വകഭേദത്തിന്റെ വ്യാപന ശേഷിയോ മരണ നിരക്കോ എത്രയാണ് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. വ്യാപന ശേഷി കൂടിയ ഒമിക്രോൺ വകഭേദവും രോഗലക്ഷണങ്ങൾ കഠിനമായ ബിഎ.2 വകഭേദവും കൂടിച്ചേർന്ന് ഉണ്ടായിരിക്കുന്ന പുതിയ രൂപാന്തരത്തിന്റെ സവിശേഷതകൾ എപ്രകാരമായിരിക്കും എന്ന കാര്യത്തിൽ നിലവിൽ അവ്യക്തത നിലനിൽക്കുകയാണ്.
Discussion about this post