ജലന്ധർ: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ജലന്ധർ കമ്മീഷണർ കുൽദീപ് സിംഗ് ചാഹലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമൃത്പാൽ സിംഗ് ഒളിവിൽ പോയതിന് പിന്നാലെയാണ്, ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിംഗിന്റെ വാഹനങ്ങൾ പിടിച്ചെടുക്കുകയും അനുചരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അമൃത്പാൽ സിംഗിന് വേണ്ടി ശക്തമായ തിരച്ചിൽ തുടരുകയാണ്. ഇയാൾ ഉടൻ പിടിയിലാകാൻ സാദ്ധ്യത ഉള്ളതായി പഞ്ചാബ് പോലീസ് അറിയിച്ചു.
അമൃത്പാൽ സിംഗിനെതിരെ നിരവധി ക്രിമിനൽ കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്നു. വാരിസ് പഞ്ചാബ് ദേ നേതാക്കൾക്കെതിരെ കേന്ദ്ര സംസ്ഥാന ഏജൻസികൾ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട് 78 പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു.










