കൊല്ലം : വീടില്ലാത്ത അമ്മയ്ക്കും മകനും വീട് വെച്ച് നൽകുമെന്ന ഉറപ്പുമായി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ് ഗണേഷ് കുമാർ കൈത്താങ്ങായത്. കുട്ടിയെ പഠിപ്പിക്കുമെന്നും മകനെപ്പോലെ നോക്കുമെന്നും എംഎൽഎ പറഞ്ഞു. കുഞ്ഞിനെ ചേർത്ത് നിർത്തിക്കൊണ്ട് ഉറപ്പുനൽകുന്ന ഗണേഷ് കുമാറിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാൻ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും. എന്റെ സ്വപ്നത്തിൽ ഇവൻ സിവിൽ സർവീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം.’ എന്നാണ് കുട്ടിയേ നെഞ്ചോട് ചേർത്ത് നിർത്തി ഗണേഷ് കുമാർ പറഞ്ഞത്. കുട്ടി വിങ്ങിപ്പൊട്ടുന്നതും അവനെ ആശ്വസിപ്പിക്കുന്നകും വീഡിയോയിൽ കാണാനാകും.
കുടുംബത്തിന് വീടുവച്ച് നൽകുമെന്നും കുട്ടിയുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും എംഎൽഎ ഉറപ്പുനൽകുന്നുണ്ട്. കമുകുംചേരിയിൽ നവധാരയുടെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് ഈ കുട്ടിയുടെ കാര്യം അറിയുന്നത് എന്ന് എംഎൽഎ പറഞ്ഞു. സ്റ്റേജിൽവച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷാണ് ഇക്കാര്യം പറഞ്ഞത്. ഒരു കുട്ടിയുണ്ടെന്നും അവൻ പഠനത്തിലും മറ്റും മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളൂവെന്നും അവർ പറഞ്ഞു. അവർക്ക് ഒരു വീടില്ലാത്ത അവസ്ഥയാണ്. സ്ഥലം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ കുടുംബപരമായി കിട്ടിയ കുറച്ച് സ്ഥലമുണ്ടെന്ന് അറിയാൻ സാധിച്ചു.
ലൈഫ് പദ്ധതിയിൽനിന്ന് പല കാരണങ്ങൾ അവർക്ക് വീട് ലഭിക്കുന്നില്ലെന്ന് മനസിലായി. അങ്ങനെയാണ് ഇവിടെ വന്നതും അമ്മയേയും മകനെയും കണ്ട് അവർക്ക് വീടു വച്ചു നൽകാൻ തീരുമാനിക്കുന്നതും. എത്രയും പെട്ടെന്ന് വീട് വച്ചു നൽകുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
Discussion about this post