കോഴിക്കോട്: റംസാൻ മാസത്തിൽ കട തുറക്കരുതെന്ന് കച്ചവടക്കാർക്ക് മതമൗലികവാദികളുടെ ഭീഷണി. മുഖദാർ ബീച്ചിലെ കച്ചവടക്കാർക്ക് നേരെയാണ് മതമൗലികവാദികളുടെ സംഘം ഭീഷണിയുമായി രംഗത്ത് എത്തിയത്. കട തുറന്നാൽ അടിച്ച് തകർക്കുമെന്നാണ് ഭീഷണി.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മഹല്ല് കമ്മറ്റിയുടെ നിർദ്ദേശമാണെന്ന് പറഞ്ഞായിരുന്നു സംഘം ഭീഷണി മുഴക്കിയത്. റംസാൻ മാസത്തിൽ നിർബന്ധമായും കട അടച്ചിടണം. നോമ്പ് തുറന്നാലും വൈകീട്ട് കട തുറക്കരുത്. കട തുറന്നാൽ ആണുങ്ങളും പെണ്ണുങ്ങളും കൂട്ടമായി ബീച്ചിൽ എത്തും. ഇത് ഒഴിവാക്കണമെന്നും ആയിരുന്നു മതമൗലികവാദികൾ കച്ചവടക്കാരോട് പറഞ്ഞത്. നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ കട അടിച്ചുതകർക്കുമെന്നും ഇവർ പറഞ്ഞിരുന്നു.
ചായ, ചെറുകടികൾ, ഉപ്പിലിട്ടത് എന്നിവ വിറ്റാണ് ഇവിടെയുള്ളവർ ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്. ഒരു മാസത്തോളം കടയടച്ചിട്ടാൽ അത് സാമ്പത്തികമായി വലിയ അടിയാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കൊറോണ പ്രതിസന്ധിയൊഴിഞ്ഞതോടെ കച്ചവടം മെച്ചപ്പെട്ടുവരികയാണ്. ഇവിടെ കടനടത്തുന്നവരിൽ പലരും ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ച് നടക്കുന്നത് കണ്ടാൽ ദഹിക്കാത്തവർ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അവരാണ് ഇതിന് പിന്നിലെന്നും കച്ചവടക്കാർ വ്യക്തമാക്കുന്നു.
Discussion about this post