പെൻസിൽവാനിയ: അയൽവാസികൾ വീട്ടിലില്ലാതിരുന്ന സമയത്ത് അവരുടെ നായകൾക്ക് ഭക്ഷണം നൽകാൻ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്രേറ്റ് ഡെയ്ൻ നായകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മകൻ ഓടി രക്ഷപെട്ടു. മകൻ പുറത്തിറങ്ങി സഹോദരനെ അറിയിച്ചതോടെയാണ് രക്ഷാപ്രവർത്തകർക്ക് സന്ദേശമയച്ചത്.
പോലീസും രക്ഷാപ്രവർത്തകരും എത്തിയിട്ടും അക്രമകാരികളായി നിലകൊണ്ട നായകളെ പിന്തിരിപ്പിക്കാനായില്ല. ഒടുവിൽ അനിമൽ കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ ശാന്തരാക്കി യുവതിയുടെ ശരീരം വീണ്ടെടുത്തത്. പെൻസിൽവാനിയയിൽ ക്രിസ്റ്റിൻ പോട്ടർ എന്ന 38 കാരിയാണ് ദാരുണമായി മരണപ്പെട്ടത്.
മുൻപും ക്രിസ്റ്റിൻ പോട്ടർ ഈ നായകൾക്ക് ഭക്ഷണം നൽകിയിട്ടുണ്ട്. അതിന്റെ ധൈര്യത്തിലാണ് ഇവർ ഇളയ മകനെയും കൂട്ടി അയൽവാസിയായ വെൻഡി സബാത്തേൻ എന്ന സ്ത്രീയുടെ വീട്ടിലെ നായകൾക്ക് ഭക്ഷണം നൽകാൻ എത്തിയത്. എന്നാൽ നായകൾ ഇവരെ ആക്രമിക്കുകയായിരുന്നു.
അമ്മയെ നായകൾ ആക്രമിക്കുന്നത് കണ്ട് മകൻ ഓടി പുറത്തെത്തുകയും വിവരം സഹോദരനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇവർ 911 ലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചു. രണ്ട് ഗ്രേറ്റ് ഡെയ്ൻ നായകളാണ് യുവതിയെ കടിച്ചുകീറിയത്. ഈ വീട്ടിൽ തന്നെ സംഭവസമയത്ത് മറ്റൊരു ഗ്രേറ്റ് ഡെയ്ൻ നായയും ഫ്രഞ്ച് ബുൾഡോഗും ഉണ്ടായിരുന്നു. എന്നാൽ ഇവ യുവതിയെ ആക്രമിക്കാൻ തുനിഞ്ഞില്ല.
നായകളുടെ ഉടമസ്ഥയായ വെൻഡി സബാത്തേൻ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പോയിരുന്നു. സംഭവിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് ആയിരുന്നു ഇവരുടെ പ്രതികരണം. അതേസമയം ഇവരുടെ നായകൾ നേരത്തെയും അക്രമവാസന പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post