പത്തനംതിട്ട: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹാഥ് സേ ഹാഥ് പദയാത്രയ്ക്ക് നേരെ കല്ലേറും മുട്ടയേറും നടത്തിയ നഗരസഭാ കൗൺസിലറും മുൻ കെപിസിസി സെക്രട്ടറിയുമായ എം.സി.ഷെരീഫിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഘടനാ മര്യാദകളെ വെല്ലുവിളിച്ച് പൊതുജനങ്ങൾക്കിടയിൽ പാർട്ടിക്കും നേതാക്കന്മാർക്കും അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ദിവസം പത്തനംതിട്ട വലഞ്ചുഴിയിലാണ് അച്ചടക്ക നടപടിക്ക് ആസ്പദമായ സംഭവം. കെപിസിസി ജനറൽ സെക്രട്ടറിമാരായ എംഎം നസീർ, പഴകുളം മധു, ജാഥാ ക്യാപ്റ്റന്മാരായ എ.സുരേഷ്‌കുമാർ, കെ.ജാസിംകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ജാഥ നടത്തിയത്. ഇതിനിടെ എം.എം.നസീറിന് മുട്ടയേറ് കൊണ്ടു. ജാഥയിൽ പങ്കെടുത്ത ശാന്തകുമാരി, ഫാത്തിമ എന്നീ സ്ത്രീകൾക്ക് കല്ലേറിൽ പരിക്കേൽക്കുകയും ചെയ്തു,
തന്റെ വാർഡിലൂടെ ജാഥ കടന്നു പോയിട്ടും അർഹിക്കുന്ന പരിഗണന തന്നില്ലെന്നും, പ്രചാരണ ബോർഡുകളിൽ ചിത്രം ഉൾപ്പെടുത്തുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഷെരീഫ് പറയുന്നത്. എന്നാൽ ജാഥയുടെ വിവരങ്ങളെല്ലാം ഷെരീഫിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് ഡിസിസി ഭാരവാഹികൾ പറയുന്നത്. സംഭവത്തിൽ എം.എം.നസീർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post