എറണാകുളം: പണം ലഭിച്ചെങ്കിലും കേരളം വിടില്ലെന്ന് സമ്മർ ബംബർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം ലഭിച്ച അസം സ്വദേശി ആൽബർട്ട് ടിഗ. പണം കയ്യിൽ കിട്ടിയാൽ ഉടനെ ഒരു വീട് വയ്ക്കണം. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി കേരളത്തിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ജോലി തേടി ഇവിടേയ്ക്ക് എത്തിയത്. ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന മക്കളുമാണ് തനിയ്ക്കുള്ളത്. ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് താമസം. നിരവധി കാലമായി ലോട്ടറി എടുക്കുന്നു. എന്നാൽ അയ്യായിരം രൂപയാണ് ലഭിച്ചതിൽവച്ച് ഏറ്റവും വലിയ തുക. പണം ലഭിച്ചാലും തന്റെ നിലവിലെ ജോലി തുടരുമെന്നും ആൽബർട്ട് കൂട്ടിച്ചേർത്തു.
എസ് ഇ 222282 എന്ന ടിക്കറ്റിനാണ് ആൽബർട്ടിന് ഒന്നാം സമ്മാനം ലഭിച്ചത്. മാഞ്ഞൂരാൻ ലോട്ടറി ഏജൻസിയിൽ നിന്നായിരുന്നു അദ്ദേഹം ടിക്കറ്റ് എടുത്തത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഇന്നലെ രാവിലെ ആലുവ കാത്തലിക് സെന്ററിലെ എസ്ബിഐ ബ്രാഞ്ചിൽ നേരിട്ടെത്തി ടിക്കറ്റ് കൈമാറിയിട്ടുണ്ട്. അതേസമയം ലോട്ടറി അടിച്ചിട്ടും പതിവുപോലെ ആൽബർട്ട് രജനി ചാണ്ടിയുടെ വീട്ടിൽ ജോലിയ്‌ക്കെത്തി. കേരളത്തിൽ എത്തിയ അന്ന് മുതൽ ആൽബർട്ട് ഇവർക്കൊപ്പമാണ്.
Discussion about this post