തപാൽ വഴി കിട്ടിയ യുഎസ്ബി കംപ്യൂട്ടറിൽ കുത്തുന്നതിനിടെ പൊട്ടിത്തെറിച്ച് മാദ്ധ്യമപ്രവർത്തകന് പരിക്ക്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് സംഭവം. വാർത്താ അവതാരകനായ ലെനിൻ ആർടിയേഡയ്ക്കാണ് പരിക്കേറ്റത്. ചാനലിന്റെ ന്യൂസ് റൂമിൽ വച്ചാണ് അപകടമുണ്ടാകുന്നത്. ഇക്വഡോറിൽ മാദ്ധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആക്രമണത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഞ്ചോളം മാദ്ധ്യമസ്ഥാപനങ്ങൾക്ക് യുഎസ്ബി അടങ്ങിയ കത്ത് ലഭിച്ചതായി ഇക്വഡോർ അറ്റോണി ജനറൽ ഡിപ്പാർട്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജുവാൻ സാപ്ട അറിയിച്ചു. മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തരുതെന്നും, അത്തരക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും ജുവാൻ സാപ്ട വ്യക്തമാക്കി.
യുഎസ്ബി പോലുള്ള ഉപകരണം എല്ലാ മാദ്ധ്യമസ്ഥാപനങ്ങൾക്കും അയച്ചത് ഒരേ നഗരത്തിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്ത് ലഭിച്ച മറ്റ് അഞ്ച് സ്ഥാപനങ്ങളും ഇത് പൊട്ടിച്ച് നോക്കാൻ തയ്യാറായിരുന്നില്ല. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ഫോറൻസിക് ഡിപ്പാർട്‌മെന്റ് അറിയിച്ചു. ലഹരികടത്ത് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിന്റെ ഭാഗമായിട്ടാണോ മാദ്ധ്യമപ്രവർത്തകരും ആക്രമിക്കപ്പെടുന്നതെന്നും അന്വേഷിക്കുന്നുണ്ട്.













Discussion about this post