വാംഖഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് നിരയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് എന്നിവരുടെ മോശം ഫോമും സ്പിന്നർമാരുടെ പോരായ്മകളുമാണ് മുംബൈയുടെ തോൽവിക്ക് കാരണമെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താൻ ട്രെന്റ് ബോൾട്ടിന് കഴിയാത്തത് മുംബൈക്ക് വലിയ തിരിച്ചടിയാണെന്ന് പഠാൻ ചൂണ്ടിക്കാട്ടി. ആർസിബിക്കെതിരെ 4 ഓവറിൽ 50 റൺസ് വഴങ്ങിയ ബോൾട്ടിന് 1 വിക്കറ്റ് മാത്രമാണ് നേടാനായത്. “പുതിയ പന്തിൽ ബോൾട്ടിന് മുമ്പുണ്ടായിരുന്ന സ്വിങ്ങോ വേഗതയോ ഇപ്പോൾ ലഭിക്കുന്നില്ല. 2026-ൽ അദ്ദേഹം കളിച്ച 10 ടി20 പവർപ്ലേകളിൽ നിന്ന് 91.50 ശരാശരിയിലും 10.17 ഇക്കോണമിയിലും വെറും 2 വിക്കറ്റുകൾ മാത്രമാണ് നേടിയത്. പവർപ്ലേയിലെ അദ്ദേഹത്തിന്റെ കണക്കുകൾ വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്,” പഠാൻ വ്യക്തമാക്കി.
മുംബൈയുടെ ഏറ്റവും വലിയ പ്രതിസന്ധി ബുംറയുടെ ഫോമില്ലായ്മയാണെന്ന് പഠാൻ പറയുന്നു. “മുംബൈയുടെ യഥാർത്ഥ പ്രശ്നം എന്താണ്? അത് അവരുടെ ബൗളിംഗ് ആണ്. ഇത് ഞാൻ പറയുമെന്ന് ഒരിക്കലും കരുതിയതല്ല. ഈ സീസണിൽ നാല് മത്സരങ്ങൾ കഴിഞ്ഞിട്ടും ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല. 2014-ൽ മാത്രമാണ് ഇതിനുമുമ്പ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ബുംറ വിക്കറ്റ് നേടാത്തത് മുംബൈയുടെ ബൗളിംഗ് നിരയുടെ ശക്തി ചോർത്തുന്നു. അദ്ദേഹം ഉടൻ വിക്കറ്റുകൾ നേടിത്തുടങ്ങേണ്ടതുണ്ട്,” പഠാൻ പറഞ്ഞു. 8.20 ഇക്കോണമിയിലാണ് ബുംറ റൺസ് വഴങ്ങുന്നത്.
സ്പിന്നർ മാർക്കണ്ഡെയുടെ പ്രകടനത്തിൽ യാതൊരു പോസിറ്റീവ് ഘടകങ്ങളും കാണാനില്ലെന്ന് പഠാൻ വിമർശിച്ചു. മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 15.20 ഇക്കോണമിയിൽ പന്തെറിഞ്ഞ മാർക്കണ്ഡെയ്ക്ക് ഇതുവരെ വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. മിച്ചൽ സാന്റ്നർ മികച്ച രീതിയിൽ പന്തെറിഞ്ഞ് രജത് പാട്ടിദാറിനെ പുറത്താക്കിയെങ്കിലും, സാന്റ്നർ ഒരു പ്രതിരോധ ബൗളറാണെന്ന് പഠാൻ ഓർമ്മിപ്പിച്ചു. “സാന്റ്നറിൽ നിന്ന് എല്ലാ മത്സരത്തിലും 4 വിക്കറ്റുകൾ പ്രതീക്ഷിക്കാനാകില്ല. സുനിൽ നരെയ്നെയോ റാഷിദ് ഖാനെയോ പോലെ കളി നിയന്ത്രിക്കാനും വിക്കറ്റ് വീഴ്ത്താനും കഴിയുന്ന ഒരു ഇംപാക്ട് സ്പിന്നർ മുംബൈ നിരയിലില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 16 വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.












