തിരുവല്ല: കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ വിശദമായ അന്വേഷണം നടത്താനൊരുങ്ങി വിജിലൻസ്. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായർ തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരായണനിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. വേലായുധൻ നായർ അന്വേഷിച്ച എല്ലാ കേസുകളും വീണ്ടും പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2ലെ എസ്പി ജയകുമാറിൻറെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
വേലായുധൻ നായർ ഇതുവരെ അന്വേഷിച്ച എല്ലാ കേസുകളുടേയും ഫയൽ പുന:പരിശോധന നടത്തും. നിരവധി കേസുകളിലാണ് ഇദ്ദേഹം അന്വേഷണ ചുമതല വഹിച്ചിട്ടുള്ളത്. മറ്റുള്ള കേസുകളിലും ഇതു പോലെയുള്ള നടപടികൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കൈക്കൂലി കേസിൽ അറസ്റ്റിലായ നാരായണനുമായുള്ള ഇടപാടുകളിലും അന്വേഷണം നടക്കുന്നുണ്ട്.
വിരമിക്കാൻ ഒന്നര വർഷമാണ് വേലായുധൻ നായർക്ക് ബാക്കിയുള്ളത്. നിരവധി ഉദ്യോഗസ്ഥരെ വിജിലൻസിന്റെ ഇന്റലിജൻസ് സംവിധാനം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന, കേസിലെ പ്രതിയായ നാരായണന്റെ അനധികൃത സമ്പാദ്യത്തെകുറിച്ചും വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് നാരായണനെ വിജിലൻസ് പിടികൂടുന്നത്. നാരായണന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിക്ക് കൈക്കൂലി നൽകിയതിന്റെ രേഖകൾ പിടിച്ചെടുത്തത്.
Discussion about this post