തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ അതിക്രമം. രക്തം ദാനം ചെയ്യാൻ വിസമ്മതിച്ച അറബിക് ഒന്നാം വർഷ ബിരുദാനന്തര ബിരുധ വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ അതിക്രൂരമായി മർദ്ദിച്ചു. ആറ്റിങ്ങൽ സ്വദേശിയ്ക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. രോഗിയ്ക്ക് വേണ്ടി രക്തദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ ഒന്നാം വർഷ വിദ്യാർത്ഥിയെ സമീപിച്ചത്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ രക്തദാനത്തിന് കഴിയില്ലെന്ന് വിദ്യാർത്ഥി എസ്എഫ്‌ഐക്കാരെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ യൂണിറ്റ് ഓഫീസിൽ എത്തി നേതാക്കളോട് വിവരം പറഞ്ഞു. ഇത് കേട്ട് അരിശംപൂണ്ട നേതാക്കൾ ക്യാമ്പസിൽ എത്തി വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു.
അവശനായ വിദ്യാർത്ഥിയെ ഇവർ തൂക്കിയെടുത്ത് യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. ഇത് കണ്ട വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് വേഗം ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ വിദ്യാർത്ഥിയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ പരാതി നൽകാൻ തുനിഞ്ഞ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ സഹപാഠികളെ എസ്എഫ്‌ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി. മർദ്ദനമേറ്റ വിദ്യാർത്ഥിയെയും പരാതി നൽകുന്നവരെയും ക്യാമ്പസിൽവച്ചു പൊറുപ്പിക്കില്ലെന്നായിരുന്നു ഭീഷണി. ഇതോടെ പരാതി നൽകുന്നതിൽ നിന്നും വിദ്യാർത്ഥികളും മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളും പിന്മാറി.
Discussion about this post