തിരുവനന്തപുരം; കേരളത്തിൽ വീണ്ടും കോവിഡ് ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ നേരിയ വർദ്ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്
സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദിവസവും കോവിഡ് കേസുകൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിരീക്ഷണം ശക്തിപ്പെടുത്താൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് രോഗികൾ വർദ്ധിക്കുന്നത് മുന്നിൽ കണ്ട് ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും മന്ത്രി നിർദേശം നൽകി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്.
കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാൽ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവർ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകീട്ട് നാലരയ്ക്കാണ് ഉന്നതതലയോഗം.
Discussion about this post