തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ കൈ നേരെയാക്കാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി കെകെ രമ എംഎൽഎ. രമയുടെ കൈയ്ക്ക് പരിക്കില്ലെന്ന് ഭരണപക്ഷം ആരോപിക്കുന്നതിനിടെയാണ് എംഎൽഎയുടെ നീക്കം. ഒരാഴ്ച കൂടി കൈ പ്ലാസ്റ്ററിൽ തുടരണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് പ്ലാസ്റ്റർ മാറ്റിയിട്ടതായും കെകെ രമ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
തുടർചികിത്സ വേണമോയെന്ന് അറിയാൻ അടുത്തദിവസം എം.ആർ.ഐ സ്‌കാൻ ചെയ്ത് ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കെകെ രമയുടെ കൈയ്യുടെ എക്‌സ്‌റേ ഫിലിം ഉൾപ്പെടെ ഉയർത്തിക്കാട്ടി വ്യാജ ആരോപണമാണെന്നും പരിക്കില്ലെന്നും ഭരണപക്ഷ അംഗങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. നിയമസഭാ ക്ലിനിക്കിലായിരുന്നു കെകെ രമ ചികിത്സ തേടിയിരുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു പ്ലാസ്റ്റർ ഇട്ടത്.
കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടശേഷം മിനിറ്റുകൾക്കകം സി.പി.എം അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപവർഷമായിരുന്നുവെന്ന് കെകെ രമ കുറിച്ചു. പ്ലാസ്റ്ററിടുന്നതു വരെയുള്ള ചിത്രങ്ങൾ ക്രമം തെറ്റിച്ചുണ്ടാക്കിയ പോസ്റ്ററുകൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപമെന്നും അവർ ചൂണ്ടിക്കാട്ടി.
പരിക്കേറ്റയാളുടെ ചികിത്സയിൽ ബോധപൂർവ്വം സംശയമുണ്ടാക്കുകയും, വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരിക്കേറ്റയാളെ പൊതുമധ്യത്തിൽ പരസ്യമായ സോഷ്യൽ ഓഡിറ്റിങ്ങിനു വിധയേമാക്കുകയും ചെയ്യുമ്പോൾ ശരീരത്തിനേറ്റ വേദനയെക്കാൾ വലിയ വേദനയും മുറിവുമാണ് അവരിൽ അത് ബാക്കിയാകുന്നതെന്ന് കെകെ രമ പറഞ്ഞു.
ഇന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോയെന്ന് പറഞ്ഞാണ് കെകെ രമ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിങ്ങൾ ഇനിയും നിങ്ങളുടെ അധിക്ഷേപ വർഷങ്ങളും നുണ പ്രചാരണങ്ങളും തുടരുകയെന്നും അവർ പറയുന്നു.
Discussion about this post