തിരുവനന്തപുരം: സംസ്ഥാനത്തും കൊവിഡ് ജാഗ്രതാ നിർദ്ദേശം. ജില്ലകൾ തോറും പരിശോധന കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ പരമാവധി സജ്ജമാക്കാനും നിർദ്ദേശമുണ്ട്. പുതിയ വകഭേദം കണ്ടെത്താൻ ജീനോമിക് പരിശോധന നടത്തും. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം 200 കടന്നിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളും. എറണാകുളത്ത് 50 പേർക്കും തിരുവനന്തപുരത്ത് 36 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് മരണമുണ്ടായെന്ന് വെബ്‌സൈറ്റിൽ തെറ്റായി രേഖപ്പെടുത്തി ആരോഗ്യവകുപ്പ്. തൃശൂരിൽ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കൊവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ലെന്നും വെബ്‌സൈറ്റിൽ കണക്കുകൾ ചേർത്തതിൽ പിശക് സംഭവിച്ചതാണെന്നും ആരോഗ്യവകുപ്പ് പിന്നീട് വിശദീകരിച്ചു.
Discussion about this post