തിരുവല്ല: അഴിമതിക്കേസിൽ പ്രതിയായ ഡിവൈഎസ്പി വിജിലൻസ് പരിശോധനയ്ക്കിടെ മുങ്ങി. പരിശോധന നടക്കുന്നതിനിടെ വീടിന്റെ പിന്നിലൂടെ രക്ഷപെടുകയായിരുന്നു. ഡിവൈഎസ്പി വേലായുധൻ നായരാണ് പരിശോധനയ്ക്കിടെ മുങ്ങിയത്. ഇയാളുടെ ഫോണും ബാങ്ക് രേഖകളുമടക്കം ഇന്നലെ വിജിലൻസ് പിടിച്ചെടുത്തിരുന്നു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ പിടികൂടിയ കേസ് അട്ടിമറിക്കാൻ പ്രതിയിൽ നിന്ന് 50,000 രൂപ വാങ്ങിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
സ്പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായർ തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരായണനിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. വേലായുധൻ നായർ അന്വേഷിച്ച എല്ലാ കേസുകളും വീണ്ടും പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2ലെ എസ്പി ജയകുമാറിൻറെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വേലായുധൻ നായർ ഇതുവരെ അന്വേഷിച്ച എല്ലാ കേസുകളുടേയും ഫയൽ പുന:പരിശോധന നടത്തും. മറ്റുള്ള കേസുകളിലും ഇതു പോലെയുള്ള നടപടികൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കൈക്കൂലി കേസിൽ അറസ്റ്റിലായ നാരായണനുമായുള്ള ഇടപാടുകളിലും അന്വേഷണം നടക്കുന്നുണ്ട്. വിരമിക്കാൻ ഒന്നര വർഷമാണ് വേലായുധൻ നായർക്ക് ബാക്കിയുള്ളത്. നിരവധി ഉദ്യോഗസ്ഥരെ വിജിലൻസിന്റെ ഇന്റലിജൻസ് സംവിധാനം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന, കേസിലെ പ്രതിയായ നാരായണന്റെ അനധികൃത സമ്പാദ്യത്തെകുറിച്ചും വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് നാരായണനെ വിജിലൻസ് പിടികൂടുന്നത്. നാരായണന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിക്ക് കൈക്കൂലി നൽകിയതിന്റെ രേഖകൾ പിടിച്ചെടുത്തത്.
Discussion about this post