വയനാട്: പിന്നോക്ക സമുദായത്തെ അപമാനിച്ചതിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലോക്സഭാംഗത്വം നഷ്ടമായ രാഹുൽ ഗാന്ധിയുടെ പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ തമ്മിലടിച്ചു. ജാഥയുടെ മുൻനിരയിലെ സ്ഥാനത്തെ ചൊല്ലിയായിരുന്നു തമ്മിൽ തല്ല്. കഴിഞ്ഞ ദിവസം വൈകീട്ട് കൽപ്പറ്റയിൽ ഡിസിസിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനമായിരുന്നു കോൺഗ്രസിന് അപമാനകരമായ മറ്റൊരു സംഭവം കൂടിയായി മാറിയത്.
മുതിർന്ന നേതാവ് ടി സിദ്ദീഖ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തമ്മിൽ തല്ല്. യോഗത്തിന് ശേഷം മടങ്ങിയ പ്രവർത്തകർ തല്ല് തുടർന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സാലി റാട്ടക്കൊല്ലിക്ക് തല്ലിൽ പരിക്കേറ്റു. കെപിസിസി അംഗം പിപി ആലിയുടെയും യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടന്റെയും നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് സാലി ആരോപിച്ചു.
എന്നാൽ താൻ ആരെയും തല്ലിയിട്ടില്ലെന്നും, ജില്ലാ നേതാക്കളെ തള്ളി മാറ്റി ജാഥയുടെ മുൻനിരയിലേക്ക് തള്ളിക്കയറാനുള്ള ചിലരുടെ ശ്രമങ്ങൾ തടയുക മാത്രമാണ് താൻ ചെയ്തതെന്നും പിന്നീട് ആലി പറഞ്ഞു. സാലി റാട്ടക്കൊല്ലിയും സംഘവും തങ്ങളെ മർദ്ദിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ ഉൾപ്പെടെയുള്ളവരും രംഗത്ത് വന്ന്. തല്ല് കൊണ്ട നേതാക്കളെല്ലാം ആശുപത്രിയിൽ ചികിത്സയ്ക്കെത്തി.
Discussion about this post