ഭോപ്പാൽ: രാജ്യത്തെ സൈനിക കമാൻഡർമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഭോപ്പാലിൽ സംഘടിപ്പിക്കുന്ന സംയുക്ത കമാൻഡർമാരുടെ കോൺഫറൻസിലാണ് അദ്ദേഹം പങ്കെടുക്കുക. നമ്മുടെ രാജ്യം നിലവിലും ഭാവിയിലും അഭിമുഖീകരിക്കാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് കമാൻഡർമാരുമായി അദ്ദേഹം ചർച്ച നടത്തും.
ഈ മാസം 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ഭോപ്പാലിൽ സംയുക്ത കമാൻഡർമാരുടെ കോൺഫറൻസ് സംഘടിപ്പിക്കുക. പരിപാടിയുടെ അവസാന ദിവസമാവും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കാണാൻ പ്രധാനമന്ത്രിയെത്തുക. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേനാ മേധാവി എയർ മാർഷൽ വി.ആർ ചൗധരി എന്നിവരാണ് പരിപാടിയിൽ നേതൃ സ്ഥാനത്തുള്ളത്. ഏകദേശം ആറ് മണിക്കൂറോളമാണ് പ്രധാനമന്ത്രി സൈനിക ഉദ്യോഗസ്ഥർക്കൊപ്പം ചിലവഴിക്കുക.
പരിപാടിയിൽ രാജ്യം തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ആയുധങ്ങളും ഉത്പന്നങ്ങളും കമാൻഡർമാർ പ്രധാനമന്ത്രിയെ പരിചയപ്പെടുത്തും. പൊതുമേഖലയിൽ മാത്രമല്ല, സ്വകാര്യ പങ്കാളിത്തത്തോട് കൂടി നിർമ്മിച്ച ഉപകരണങ്ങളും പരിപാടിയിൽ സ്ഥാനം പിടിക്കും. മൂന്ന് സേനകളും പ്രത്യേകമായിട്ടാകും ആയുധങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിക്കുക.
ഭോപ്പാലിലെ തക്ക്രേ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ ദിനം സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ കമാൻഡർമാരെ അഭിസംബോധന ചെയ്യും. നാവിക സേനയാണ് ഇക്കുറി പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി സംഘടിപ്പിക്കുന്ന ചുമതല ഓരോ വർഷവും ഓരോ സേനയ്ക്കാണ്.
Discussion about this post