ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് എടപ്പാടി പളനിസ്വാമി. എടപ്പാടിയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെയും, പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെയും പനീർസെൽവം ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. എടപ്പാടി പളനിസ്വാമിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പ്രനേയം ഉൾപ്പെടെ ഉള്ളവയുടെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് തള്ളിയത്.
എടപ്പാടിക്ക് അനുകൂലമായ വിധി വന്നതോടെ പാർട്ടി ആസ്ഥാനത്ത് ഉൾപ്പെടെ വലിയ ആഘോഷ പരിപാടികളാണ് നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വിധി വരുന്നത് വരെ പുറത്ത് വിടരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. വിധി അനുകൂലമായതോടെ എടപ്പാടിയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചു.
അതേസമയം വിധിക്കെതിരെ പനീർസെൽവം പക്ഷം അപ്പീൽ നൽകുമെന്നാണ് വിവരം. കഴിഞ്ഞ വർഷം ജൂലൈ 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് എടപ്പാടിയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കുന്നത്. നിലവിൽ വളരെ ചുരുക്കം നേതാക്കൾ മാത്രമാണ് പനീർസെൽവത്തിന് ഒപ്പമുള്ളത്. ശശികല, പനീർസെൽവം, ടി ടി വി ദിനകരൻ എന്നിവരൊഴികെ എതിർപക്ഷത്ത് നിന്നുള്ള ആരേയും സ്വാഗതം ചെയ്യുമെന്ന് എടപ്പാടി വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
Discussion about this post