പത്തനംതിട്ട : നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ സംഭവത്തിൽ, അപകടത്തിന് കാരണമായത് അമിത വേഗമെന്ന് സംശയം. ബസിന് സാങ്കേതിക പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വേഗത്തിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. എട്ട് കുട്ടികൾ ഉൾപ്പെടെ 64 പേർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലാക്കി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
അപകട വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ കോന്നി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘത്തോട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post