ഇടുക്കി : ഇടുക്കിയിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് നാട് വിട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഭർത്താവ് ബ്രിജേഷ്. അനുമോളുമായി നടന്ന വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്ന് ബ്രിജേഷ് പറഞ്ഞു. രാത്രി വാക്കേറ്റം നടക്കുമ്പോഴും അനുമോൾ സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ പിന്നിലൂടെയെത്തി ചുരിദാറിന്റെ ഷാൾ രണ്ട് തവണ കഴുത്തിലൂടെ ചുറ്റിയാണ് കൊലപ്പെടുത്തിയത് എന്ന് ബ്രിജേഷ് പറഞ്ഞു. തൊട്ടടുത്ത മുറിയിൽ മകൾ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
കൊലപ്പെടുത്തിയതിന് പിന്നാലെ കട്ടിലിൽ കയറ്റിക്കിടത്തിയ ശേഷം ബ്ലേഡ് എടുത്ത് അനുമോളുടെ ഇടത് കൈത്തണ്ട മുറിച്ചു. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയായിരുന്നു ഇത്. തുടർന്ന് കട്ടിലിൽ കിടന്ന് ബ്രിജേഷും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. എന്നാൽ ശ്വാസം മുട്ടിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. സ്വന്തം ഇടത് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് നാട് വിടാൻ തീരുമാനിച്ചത്.
കൃത്യം നടത്തിയശേഷം മകൾ കിടന്നുറങ്ങിയിരുന്ന മുറിയിൽ പോയി പ്രതിയും കിടന്നുറങ്ങി. പിറ്റേന്ന് പുലർച്ചെ ആറ് മണിയോടെ എഴുന്നേറ്റ് കിടപ്പുമുറിയിൽ എത്തിയപ്പോൾ അനുമോൾ മരിച്ചുകിടക്കുകയായിരുന്നു. അതോടെ മൃതദേഹം വലിച്ച് താഴെയിട്ട് കമ്പിളി പുതപ്പിൽ പൊതിഞ്ഞശേഷം കാലുകൊണ്ട് ചവിട്ടി കട്ടിലിന് അടിയിലേക്ക് കയറ്റി. അനുമോളുടെ രണ്ടു മോതിരവും ബ്രേസ്ലെറ്റും ഊരിയെടുത്ത ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
ഏഴ് മണിയോടെ കുട്ടി എഴുന്നേറ്റു വന്നപ്പോൾ ചായ ഉണ്ടാക്കി നൽകിയ ശേഷം ഇയാൾ സ്വന്തം അമ്മയെ വിളിച്ച് ഭാര്യ ആരുടെയോ കൂടെ ഇറങ്ങിപ്പോയെന്ന് പറഞ്ഞു. താൻ എഴുന്നേറ്റപ്പോൾ അടുക്കളയുടെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു എന്നും ഭാര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ് ഇയാൾ പറഞ്ഞത്. തുടർന്നാണ് നാട് വിട്ടത്. ദുർഗന്ധം പുറത്ത് വരാതിരിക്കാൻ വീട്ടിൽ സാമ്പ്രാണിയും കത്തിച്ച് വെച്ചിരുന്നു.
Discussion about this post