കൊച്ചി: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനോട് കോടതി റിപ്പോർട്ട് തേടി. അപകടം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് മറുപടി നൽകാൻ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസറോട് ആവശ്യപ്പെട്ടു. വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും.
പത്തനംതിട്ട ഇലവുങ്കലിൽ നിന്നും കണിമലയിലേക്ക് പോകും വഴി നാറാണൻ തോടിന് സമീപമായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെ നടന്ന അപകടത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റിരുന്നു. മൈലാടുംതറ സ്വദേശികളായ തീർത്ഥാടകർ ശബരിമല ദർശനത്തിന് ശേഷം മടങ്ങവെ ഇലവുങ്കൽ- എരുമേലി മൂന്നാം വളവിൽ വെച്ചായിരുന്നു അപകടം നടന്നത്.
അപകട സമയത്ത് ബസിൽ 64 മുതിർന്നവരും 8 കുട്ടികളും ഉൾപ്പെടെ72 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവർ കോട്ടയത്തും പത്തനംതിട്ടയിലുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന 3 പേരുടെ നില ഗുരുതരമാണ്. അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
വേഗത്തിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
Discussion about this post