ന്യൂഡൽഹി; കോൺഗ്രസ് മുഖ്യഘടകമായ യുപിഎ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് നരേന്ദ്രമോദിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സിബിഐ തനിക്കുമേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രിയുടെ പരാമർശം. ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെക്കൂടി ഉൾപ്പെടുത്തി മൊഴി നൽകാനാണ് സി ബി ഐ ആവശ്യപ്പെട്ടത്. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.ഇതിന്റെ പേരിൽ ബിജെപി ബളഹമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതി ശിക്ഷിച്ചതിനെ തുടർന്ന് ലോക്സഭാ അംഗത്വം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയല്ല രാഹുൽ ഗാന്ധിയെന്നും അദ്ദേഹം ഇതുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഹങ്കാരിയാണെന്നും മന്ത്രി അമിത് ഷാ പറഞ്ഞു. എം പിയായി തുടരാൻ ആഗ്രഹമുണ്ടായിട്ടും രാഹുൽ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാത്തത് അഹങ്കാരം കൊണ്ടാണ്. കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയല്ല രാഹുൽ ഗാന്ധി. അതിനെ ഇത്രയ്ക്ക് സംഭവമാക്കേണ്ടതില്ലെന്നും കരയേണ്ടതില്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.
Discussion about this post