ന്യൂഡൽഹി: ആകാശ് വ്യോമ പ്രതിരോധ മിസൈലിന്റെ പരിഷ്കരിച്ച പതിപ്പുകൾക്കായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് ഇന്ത്യൻ സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ നിർണായക നാഴികക്കല്ലായാണ് കരാർ വിലയിരുത്തപ്പെടുന്നത്. മിസൈൽ സംവിധാനത്തിന്റെ മൂന്നും നാലും റെജിമെന്റുകളാണ് ബിഡിഎൽ ഇന്ത്യൻ സൈന്യത്തിന് വേണ്ടി വിതരണം ചെയ്യുന്നത്.
അതിർത്തിയിലെ ആക്രമണകാരികളായ വിമാനങ്ങളെയോ ഡ്രോണുകളെയോ നേരിടുമ്പോൾ സൈന്യത്തിന് കൂടുതൽ കൃത്യത നൽകുന്നതാണ് ആകാശിന്റെ പുതിയ പതിപ്പ്. ചൈനയുമായി അതിർത്തി പങ്കിടുന്ന യഥാർത്ഥ നിയന്ത്രണ രേഖയുടെ വടക്ക് ഭാഗത്ത് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ നിർമ്മിതി. കൃത്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി തദ്ദേശീയമായി നിർമ്മിച്ച റേഡിയോ ഫ്രീക്വൻസി സീക്കറിന്റെ സാന്നിദ്ധ്യമാണ് ആകാശിന്റെ പരിഷ്കരിച്ച പതിപ്പിനെ നിലവിലുള്ള പതിപ്പിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ഉയർന്ന മേഖലകളിലെ താപനില കുറഞ്ഞ പരിസ്ഥിതിയിലും ഇവ ഉപയോഗിക്കാൻ സാധിക്കും. നിലവിലുള്ള ആകാശ് ആയുധ സംവിധാനത്തിന്റെ പരിഷ്കരിച്ച ഗ്രൗണ്ട് സംവിധാനവും ഇതിനോടൊപ്പം ഉപയോഗിക്കാൻ സാധിക്കും.
4,500 മീറ്റർ ഉയരത്തിൽ വരെ വിന്യസിക്കാൻ സാധിക്കുന്ന മിസൈലുകൾക്ക്, 25 മുതൽ 30 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ നിഷ്പ്രയാസം ഭേദിക്കാൻ സാധിക്കും. കരസേനയുടെയും വ്യോമസേനയുടെയും കരുത്തും ആത്മവിശ്വാസവും ഉയർത്താൻ ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പിന് സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
Discussion about this post