കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ യുവാവ് പെട്രോൾ ഒഴിച്ച തീ കൊളുത്തിയ സംഭവത്തെ ഭയത്തോടെ ഓർത്തെടുത്ത് യാത്രക്കാർ. പൊള്ളലേറ്റവരിൽ അഞ്ച് പേർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്ന് പേർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇതിൽ നാല് പേരുടെ ഗുരുതരമാണെന്നാണ് വിവരം. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആലപ്പുഴയിൽ നിന്നു രാത്രി 9.05 നാണ് ട്രെയിൻ കോഴിക്കോട് എത്തിയത്. തുടർന്നു യാത്ര പുറപ്പെട്ട ട്രെയിൻ എലത്തൂർ പിന്നിട്ട് 9.27ന് കോരപ്പുഴ പാലം കടക്കുമ്പോൾ ഡി 1 കോച്ചിലാണ് അക്രമി യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ചുവന്ന കള്ളി ഷർട്ട് ധരിച്ച് തൊപ്പി വച്ചയാളാണ് അക്രമിയെന്ന് യാത്രക്കാർ പറഞ്ഞു. എന്താണ് സംഭവം എന്ന് മനസിലാകും മുൻപ് ഇയാൾ യാത്രക്കാർക്ക് നേരെ പെട്രോൾ ചീറ്റിയൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
അക്രമി മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ആസൂത്രിത ആക്രമണമാണെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ അരക്കുപ്പിയോളം പെട്രോൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് മൊബൈൽ ഫോണുകളും, ഹിന്ദിയിലുള്ള പുസ്തകങ്ങളും ബാഗിലുണ്ട്. ബാഗിനുള്ളിൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടോ എന്ന സംശയത്തെ തുടർന്ന് ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തും. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉൾപ്പെടെ വിവരശേഖരണം നടത്തിയിട്ടുണ്ട്. ഫോറൻസിക് സംഘവും ഇന്ന് തന്നെ പരിശോധനയ്ക്കായി എത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post