കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ യുവാവ് കോച്ചിൽ പെട്രോൾ ഒഴിച്ച് തീയിട്ട വിഷയത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആക്രമണത്തിന്റെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ടെന്നാണ് വിവരം. റെയിൽവേ മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം ആക്രമണം ആസൂത്രിതമാണെന്നാണ് നിലവിൽ പോലീസ് നിഗമനം. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഘാംഗങ്ങൾ സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
സ്ഥലത്ത് ഫൊറൻസിക്, ഫിംഗർ പ്രിന്റ് പരിശോധന പൂർത്തിയായി. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് ഫൊറൻസിക് സംഘം പരിശോധനയ്ക്ക് വിധേയമാക്കി. കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ആക്രമണം നടന്ന കോച്ചിൽ പോലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലാണ് കോച്ചുകൾ ഉള്ളത്. ഡിജിപി അനിൽകാന്തും കണ്ണൂരിലേക്ക് വൈകാതെ എത്തും. 11.30നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് തിരിക്കും.
ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമി മലയാളിയല്ലെന്നും സൂചനയുണ്ട്. ചുവന്ന ടീഷർട്ട് ധരിച്ച് താടിയുള്ള മധ്യവയസ്കനാണ് ആക്രമണം നടത്തിയതെന്ന് യാത്രക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ട്രാക്കിൽ നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇതിലില്ല. സ്ഥലപ്പേരുകളും കുറിച്ച് ഇട്ടിട്ടുണ്ട്. തിരുവനന്തപുരം, കഴക്കൂച്ചം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഇംഗ്ലീഷിൽ ‘എസ്’ എന്ന് വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും തിയതികളും ബുക്കിൽ കുറിച്ച് ഇട്ടിട്ടുണ്ട്. കുറിപ്പിൽ ആവർത്തിച്ച് ചില പേരുകളും പറയുന്നുണ്ട്.
Discussion about this post