ആലപ്പുഴ: രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ജീവനോടെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം അമിത രക്തസ്രാവത്തിന് ആശുപത്രിയിൽ ചികിത്സ തേടി യുവതി. ആറന്മുള സ്വദേശിനിയാണ് പ്രസവ വിവരം മറച്ചുവെച്ച് ആശുപത്രിയിലെത്തിയത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
ആറന്മുള സ്വദേശിനിയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. വീട്ടിൽ വെച്ച് പ്രസവിച്ചതോടെ അമിത രക്തസ്രാവമുണ്ടാകുകയായിരുന്നു. ആശുപത്രി അധികൃതർ കുഞ്ഞിനെ അന്വേഷിച്ചപ്പോൾ യുവതി പരസ്പരബന്ധമില്ലാതെ സംസാരിച്ചു. ഒടുവിൽ, കുഞ്ഞ് മരിച്ചെന്നും പറഞ്ഞു.
ഇതോടെ, ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയ പോലീസാണ് ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
വീട്ടിനുള്ളിൽ ആദ്യം പരിശോധന നടത്തിയ പോലീസിന് കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ബക്കറ്റിൽ നിന്നും കരച്ചിലും അനക്കവും കേട്ടതോടെ അന്വേഷണം നടത്തിയ പോലീസ്, ബക്കറ്റിനുള്ളിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
ഒട്ടും വൈകാതെ പോലീസ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. ബക്കറ്റിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം.
ഭർത്താവുമായി അകന്നു കഴിയുന്ന യുവതി ഗർഭിണിയാണെന്ന വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post