ചണ്ഡീഗഡ്: പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് എത്തിയ പത്താംക്ലാസ് വിദ്യാർത്ഥിയെ തിരികെ അയച്ച് ഇന്ത്യൻ സൈന്യം. 19 കാരനായ ജുൽക്കർ നയ്‌നിനെയാണ് സൈന്യം തിരികെ പാകിസ്താനിലേക്ക് തന്നെ അയച്ചത്. 10ാം ക്ലാസ് വിദ്യാർത്ഥിയായ നയ്‌നി ഇന്നലെ വൈകീട്ടാണ് അമൃത്‌സറിലെ ചക് രാമദാസ് അതിർത്തി വഴി ഇന്ത്യയിൽ എത്തിയത്.
പാകിസ്താനിലെ മദ്രസയിൽ താമസിച്ച് പഠിച്ചുവരിയമാണ് നയ്‌നി. പഠനം മടുത്തതോടെ കുട്ടി മദ്രസവിട്ട് ഇറങ്ങിവരികയായിരുന്നു. വീട്ടിലേക്ക് പോയാൽ തന്നെ വീണ്ടും മദ്രസയിൽകൊണ്ട് ചെന്ന് ആക്കും. അതുകൊണ്ട് ദൂരേയ്ക്ക് പോകാൻ നയ്‌നി തീരുമാനിച്ചു. ഇതോടെയാണ് അതിർത്തി കടന്നത്. എന്നാൽ പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന സൈന്യത്തിന്റെ ശ്രദ്ധയിൽ ഇത് പെട്ടു. ഉടനെ കുട്ടിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കസ്റ്റഡിയിൽ എടുത്ത് നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല. ഇതിന് പിന്നാലെ ചോദ്യം ചെയ്തപ്പോഴാണ് മദ്രസ പഠനം മടുത്ത് ഇറങ്ങി വന്നതാണെന്ന് വ്യക്തമായത്. ഇതോടെ കേസ് എടുക്കുകയായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ തിരികെ അയച്ചു. രാജ്യത്തേക്ക് തന്നെ തിരികെ മടങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നയ്‌നി പ്രതികരിച്ചു.
Discussion about this post