ന്യൂഡൽഹി: സർക്കാരുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റിദ്ധാരണാജനകമായ വാർത്തകളും പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാൻ വസ്തുതാ പരിശോധന യൂണിറ്റ് എന്ന ആശയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. വസ്തുതാ പരിശോധന യൂണിറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മാദ്ധ്യമ സെൻസർഷിപ്പ് അല്ലെന്നും, വസ്തുതാ പരിശോധന സുതാര്യമായും വിശ്വസനീയമായും നടത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായ ബാഹ്യശക്തികളുടെ സ്ഥാപിത താത്പര്യങ്ങൾക്ക് ചുട്ട മറുപടിയായിരിക്കും വസ്തുതാ പരിശോധന യൂണിറ്റ്. വസ്തുതാ പരിശോധന യൂണിറ്റ് എന്നത് ഒരു സർക്കാർ സംവിധാനമായിരിക്കും എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സർക്കാരുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണോ അല്ലയോ എന്നത് പരിശോധിക്കുക മാത്രമായിരിക്കും യൂണിറ്റിന്റെ ചുമതല. കണ്ടന്റ് നീക്കം ചെയ്യാൻ യൂണിറ്റിന് അധികാരം നൽകില്ല. വസ്തുതാ പരിശോധനാ യൂണിറ്റിന്റെ പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തപ്പെടുന്ന ഉള്ളടക്കങ്ങൾ കൃത്യമായി സോഷ്യൽ മീഡിയ ഇന്റർമീഡിയറികളെ അറിയിക്കും. അവ നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതത് സോഷ്യൽ മീഡിയ ഇന്റർമീഡിയറികൾ ആയിരിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
അതേസമയം, വ്യാജവാർത്ത എന്ന് വസ്തുതാ പരിശോധനാ യൂണിറ്റ് കണ്ടെത്തിയ ഉള്ളടക്കം പിന്നീടും സാമൂഹിക മാദ്ധ്യമത്തിൽ തുടർന്നാൽ, ഉത്തരവാദിത്തപ്പെട്ട സോഷ്യൽ മീഡിയ ഇന്റർമീഡിയറി കോടതിയിൽ മറുപടി പറയാൻ ബാദ്ധ്യസ്ഥമായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഒരാൾക്കെതിരെ മറ്റൊരാൾ ബോധപൂർവം വ്യാജവാർത്ത പ്രചരിപ്പിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്യുക എന്നത് സ്വാഭാവികമാണ്. അത് സ്വാഭാവിക നീതിയുടെ ഭാഗമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം, വ്യാജവാർത്തകളും തെറ്റിദ്ധാരണാജനകമായ വാർത്തകളും പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാൻ വസ്തുതാ പരിശോധന യൂണിറ്റ് എന്ന കേന്ദ്ര സർക്കാരിന്റെ ആശയം അഭിപ്രായ സ്വാതത്ര്യത്തിന്റെ ലംഘനമാണ് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചിരുന്നു. ഇതിനോട് ശക്തമായ ഭാഷയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ‘അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ നുണ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല‘ എന്നായിരുന്നു യെച്ചൂരിക്ക് മറുപടിയായി കേന്ദ്ര മന്ത്രി പറഞ്ഞത്. ഒരു പൗരന്റെയും മൗലിക അവകാശങ്ങൾ ലംഘിക്കപ്പെടില്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.
അഭിപ്രായം സ്വാതന്ത്ര്യം ലംഘിക്കപ്പെടാൻ പാടില്ല. എന്നാൽ അതേസമയം, വ്യാജവാർത്ത എന്നതും അപകടകരമാണ്. അത് അവസാനിപ്പിക്കേണ്ടത് തന്നെയാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിൽ സത്യങ്ങളേക്കാൾ വേഗത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നു. വാർത്തകളുടെ ഉള്ളടക്കങ്ങളുടെ കാര്യത്തിൽ ഇന്റമീഡിയറികൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു.
Discussion about this post