ഇടുക്കി: അരിക്കൊമ്പനെ പിടികൂടാൻ കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെ ആനയ്ക്കായി ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്. പറമ്പിക്കുളത്ത് കൊണ്ടുവിടുമ്പോൾ ആനയെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. നേരത്തെ ആനയ്ക്ക് മേൽ ഘടിപ്പിക്കാൻ വനംവകുപ്പ് ജിഎം കോളർ മൂന്നാറിൽ എത്തിച്ചിരുന്നു.
അസമിൽ നിന്നും, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പക്കലുമുള്ള ജിപിഎസ് കോളറുകളാണ് മൂന്നാറിൽ എത്തിക്കാൻ വനംവകുപ്പ് നീക്കം നടത്തുന്നത്. അവധി ദിനമായതിനാൽ അസമിൽ നിന്നും ജിപിഎസ് കോളർ എത്തുന്നതിന് താമസം നേരിടും. ഇത് ദൗത്യം പിന്നെയും നീളുന്നതിന് കാരണമാകും. ഈ സാഹചര്യത്തിലാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പക്കലുള്ള ജിപിഎസ് കോളർ വനംവകുപ്പ് ആവശ്യപ്പെട്ടത്.
ജിഎം കോളർ ഘടിപ്പിച്ച് ആനയെ പറമ്പിക്കുളത്ത് വിടുന്നത് പ്രായോഗികമല്ല. മൊബൈൽ ടവറിൽ നിന്നുള്ള സിഗ്‌നലിന്റെ അടിസ്ഥാനത്തിലാണ് ജിഎം കോളർ പ്രവർത്തിക്കുന്നത്. എന്നാൽ മൊബൈൽ ഫോണിന റേഞ്ച് ലഭിക്കാത്ത മേഖലയാണ് പറമ്പിക്കുളം. ഇതേ തുടർന്നാണ് ജിഎം കോളറിന് പകരം, ജിപിഎസ് കോളർ ഘടിപ്പിക്കാൻ തീരുമാനിച്ചത്.
അതേസമയം ജിപിഎസ് കോളർ എത്തിയാൽ ഉടനെ ആനയെ മയക്കുവെടിവച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ആനയെ നിരീക്ഷിച്ചുവരികയാണ്. നിലവിലെ സ്ഥലത്ത് നിന്നും ആന മറ്റെവിടേക്കെങ്കിലും നീങ്ങിയാൽ പിടികൂടുക പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ദൗത്യം അതിവേഗം പൂർത്തിയാക്കാൻ നീക്കം നടത്തുന്നത്. ഇതിന് മുൻപായി സ്ഥലത്ത് മോക് ഡ്രില്ല് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post