
ടാറ്റൂയിങ് കേരളത്തിൽ ട്രെൻഡ് ആയിത്തുടങ്ങിയിട്ട് കാലം ഏറെയായി. പണ്ട് കാലത്തെ പച്ചകുത്തലിന്റെ പരിഷ്കൃത രൂപമാണ് ഇന്നത്തെ ടാറ്റൂയിങ്. കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ ടാറ്റൂ സ്‌റുഡിയകളുടെയും ടാറ്റൂയിംഗ് പ്രൊഫഷണലുകളുടെയും ഈറ്റില്ലമാകുമ്പോള്‍ ഈ രംഗത്ത് പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ബിസിനസാണ് നടക്കുന്നത് . ബാംഗ്ലൂര്‍, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങള്‍ വിട്ട് ടാറ്റൂ ബിസിനസ് കേരളത്തിൽ വേരുറപ്പിക്കുന്നതിനുള്ള പ്രധാന കാരണം യുവാക്കൾക്ക് ഇതിനോടുള്ള താല്പര്യം തന്നെയാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് ടാറ്റൂയിംഗ് കേരളത്തില്‍ ഇത്രകണ്ട് പ്രചാരം നേടിയത്. പല ബ്യൂട്ടി പാര്‍ലറുകളുടെയും ഭാഗമായി ടാറ്റൂ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനേക്കാൾ ഉപരിയായി ടാറ്റൂ ആര്‍ട്ടിസ്റ്റ് എന്നത് പ്രൊഫഷനായി മാറിക്കഴിഞ്ഞു. തുടക്കത്തിൽ കേരളത്തിലുള്ളവർ ടാറ്റൂ ചെയ്യാൻ ആഗ്രഹം ഉണ്ടായാൽ ബാംഗ്ലൂര്‍ ആസ്ഥാനമായ ടാറ്റൂ സ്റ്റുഡിയോകള്‍ സന്ദര്‍ശിച്ചാണ് ടാറ്റൂ ചെയ്തിരുന്നത്. എന്നാൽ ഇന്ന് അതിൽനിന്നെല്ലാം ഏറെ പുരോഗമിച്ചു കഴിഞ്ഞു. കേരളത്തിലെ 14 ജില്ലകളിലും നമുക്ക് ടാറ്റൂ സ്റ്റുഡിയോകൾ കാണാം. കേരളത്തിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ടാറ്റൂ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
സാധാരണ നീഡില്‍ ടാറ്റൂ മുതല്‍ ത്രീ ഡീ ടാറ്റൂ വരെ കേരളത്തില്‍ ചെയ്യുന്നുണ്ട്. ടാറ്റൂ ചെയ്യുന്നവരില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല.പല രാജ്യങ്ങളിലും ഒരു ലൈഫ്‌സ്‌റ്റൈല്‍ ബിസിനസ് എന്ന ടാറ്റൂ ഇന്‍ഡസ്ട്രി വേരുറപ്പിച്ചു കഴിഞ്ഞു. ടാറ്റൂവിന്റെ തുടക്ക സമയത്ത് ബ്ലാക്ക് ടാറ്റൂകള്‍ക്കായിരുന്നു ഏറെ ആവശ്യക്കാര്‍. എന്നാൽ ഇപ്പോൾ കളർ ടാറ്റൂ ചെയ്യാൻ ആഗ്രഹിച്ചാണ് പലരും എത്തുന്നത്.
ഒരു സ്‌ക്വയർ ഇഞ്ചിന് 850 രൂപ മുതല്‍ 900 രൂപ വരെയാണ് ഇപ്പോള്‍ പല ടാറ്റൂ സ്റ്റുഡിയോകളും ഈടാക്കുന്നത്. ഏകദേശം 42 കളറുകളാണ് ടാറ്റൂ ചെയ്യുന്നതിനായി ഉപയോഗിക്കുന്നത് . ഇതിൽ തന്നെ പെർമനന്റ് ടാറ്റൂ , ടെമ്പററി ടാറ്റൂ എന്നിങ്ങനെ രണ്ട് തരമുണ്ട്. പല സ്റ്റുഡിയോകളിലും ഇറക്കുമതി ചെയ്ത മെഷീനുകളാണ് ടാറ്റൂ ചെയ്യാനായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ദിവസം ലക്ഷങ്ങളുടെ ബിസിനസ് നടക്കുന്ന സ്റ്റാര്‍ റേറ്റഡ് ടാറ്റൂ സ്റ്റുഡിയോകള്‍ വരെ ഇവിടെയുണ്ട്.












