ലോകവേദിയിൽ മലയാളിയുടെ അഭിമാനമായി മാറിയ സഞ്ജു സാംസണും ഷെഫ് പിള്ളയും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജുവിന്റെ ചിട്ടയായ ജീവിതത്തെക്കുറിച്ചും ഭക്ഷണത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും ഷെഫ് പിള്ള പങ്കുവെച്ച ഓർമ്മകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിന് പിന്നാലെ സഞ്ജുവിന്റെ മാനേജർ ഇഖ്‌ലാസ് ഷെഫ് പിള്ളയെ വിളിച്ച കാര്യമാണ് കുറിപ്പിലെ പ്രധാന ഭാഗം. മൂന്ന് മാസത്തെ കർശനമായ ഡയറ്റിന് ശേഷം ഒരു ദിവസം ‘ചീറ്റ് മീൽ’ ആയി സഞ്ജുവിന് കഴിക്കാൻ തോന്നിയത് കപ്പയും മീനും ചമ്മന്തിയും പിന്നെ പഴങ്കഞ്ഞിയും!
“മുംബൈയിൽ രാത്രി ഏഴ് മണിക്ക് പഴങ്കഞ്ഞി സംഘടിപ്പിക്കുക എന്നത് പ്രയാസകരമായിരുന്നു. പക്ഷേ കഞ്ഞിയും കപ്പയും മീൻ വറുത്തതും ചമ്മന്തിയും പപ്പടവും ഞാൻ സംഘടിപ്പിച്ചു നൽകി,” ഷെഫ് പിള്ള കുറിച്ചു. സഞ്ജു ഓരോ ടൂർണമെന്റിനും വേണ്ടി നടത്തുന്ന ത്യാഗങ്ങൾ ആരും കാണാറില്ലെന്നും മാസങ്ങളോളം സോഷ്യൽ മീഡിയയിൽ നിന്നും ഫോണിൽ നിന്നും വിട്ടുനിന്നാണ് അവൻ തയ്യാറെടുപ്പുകൾ നടത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പോകുന്നതിന് മുൻപ് സഞ്ജുവും ഭാര്യ ചാരുവും സുഹൃത്തുക്കളും കൊച്ചിയിലെ ഷെഫ് പിള്ളയുടെ റെസ്റ്റോറന്റായ ആർസിപിയിൽ എത്തിയിരുന്നു. ടെലിവിഷനിൽ ആരും കേൾക്കാത്ത ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ച് അർദ്ധരാത്രി വരെ അവർ അവിടെ സമയം ചിലവഴിച്ചു. എത്രയോ തവണ താൻ സഞ്ജുവിന് വേണ്ടി ഭക്ഷണം പാകം ചെയ്തിട്ടുണ്ടെങ്കിലും ഓരോ തവണയും അത് ആദ്യത്തെ തവണ പോലെയുള്ള സന്തോഷമാണ് നൽകുന്നതെന്ന് അദ്ദേഹം കുറിച്ചു.
ഇനി സഞ്ജുവിന്റെ അടുത്ത ലക്ഷ്യം ഐപിഎൽ കിരീടമാണ്. തിരുവനന്തപുരത്തെ തെരുവുകളിൽ ബാറ്റുമായി സ്വപ്നം കണ്ട ആ പയ്യൻ ഇന്ന് ലോകവേദിയിൽ തലയുയർത്തി നിൽക്കുമ്പോൾ ഓരോ മലയാളിയും അഭിമാനിക്കുന്നു. “ചെന്നൈയിലെ മഞ്ഞക്കടലിന് നടുവിലൂടെ നീ നടന്നു കയറുന്നത് വെറുമൊരു കളിക്കാരനായല്ല, നിന്റെ സാമ്രാജ്യം കീഴടക്കാൻ വരുന്ന രാജകുമാരനായാണ്. അടിച്ചു തകർക്കൂ മോനേ…” എന്ന ആശംസയോടെയാണ് ഷെഫ് പിള്ള കുറിപ്പ് അവസാനിപ്പിച്ചത്.












