ചെന്നൈ : ദക്ഷിണേന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ച് വന്ദേഭാരത് ട്രെയിനുകൾ. ചെന്നൈ കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്, വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ , കേന്ദ്രമന്ത്രി എൽ. മുരുഗൻ തുടങ്ങിയവരും പങ്കെടുത്തു. 5200 കോടിയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യ വികസനത്തിൽ രാജ്യത്ത് വിപ്ലവകരമായ മാറ്റമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നേരത്തെ പദ്ധതികൾ നടപ്പാക്കാൻ താമസം നേരിടുകയായിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതികൾ നടപ്പിൽ വരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നൈ – കോയമ്പത്തൂർ അഞ്ച് മണിക്കൂർ അൻപത് മിനിറ്റുകൊണ്ട് താണ്ടിയെത്താൻ വന്ദേ ഭാരത് എക്സ്പ്രസിന് കഴിയും. നിലവിൽ എട്ട് ബോഗികളാണ് വന്ദേഭാരതിലുള്ളത്. സിസിടിവി സുരക്ഷയും ദിവ്യാംഗ സൗഹൃദ ടോയ്‌ലെറ്റും വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകതയാണ്. നേരത്തെ ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ബിൽഡിംഗും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവർണർ ആർ.എൻ രവിയും ചേർന്നാണ് സ്വീകരിച്ചത്.









