ന്യൂഡൽഹി; എയർഇന്ത്യയുടെ ഡൽഹി-ലണ്ടൻ (AI-111) വിമാനം യാത്രാ മദ്ധ്യേ തിരിച്ചിറക്കിയതായി റിപ്പോർട്ട്. ക്യാബിൻ ക്രൂ അംഗങ്ങളെ യാത്രക്കാരൻ മർദ്ധിച്ചതിനെ തുടർന്നാണ് സംഭവം. വിമാനം തിരിച്ചിറക്കി യാത്രക്കാരനെ യർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തിൽ എയർലൈൻ ഡൽഹി എയർപോർട്ട് പോലീസിലും പരാതി നൽകിയിട്ടുണ്ട്.
ഡൽഹി-ലണ്ടൻ ഹീത്രൂ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നേരെ ശാരീരിക ഉപദ്രവമുണ്ടാക്കിയത്. യാത്രക്കാരന്റെ ഗുരുതരമായ അനാശാസ്യ പെരുമാറ്റത്തെത്തുടർന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഡൽഹിയിലേക്ക് മടങ്ങി,” എയർ ഇന്ത്യ വക്താവ് പറഞ്ഞു.
വാക്കാലും രേഖാമൂലവും വിമാനത്തിൽവെച്ചു തന്നെ യാത്രക്കാരന് മുന്നറിയിപ്പുകൾ നൽകി. എങ്കിലും മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ, ശാരീരിക ഉപദ്രവമുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള അനിയന്ത്രിതമായ പെരുമാറ്റം യാത്രക്കാരൻ തുടർന്നു. ഇതേ തുടർന്ന് പൈലറ്റ് ഇൻ കമാൻഡ് ഡൽഹിയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും വിമാനമിറങ്ങിയ ശേഷം യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന ക്രൂ അംഗങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും എയർലൈൻ നൽകുന്നുണ്ടെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഇന്ന് ഉച്ചതിരിഞ്ഞ് ലണ്ടനിലേക്ക് പുറപ്പെടുന്നതിന് വിമാനം പുനഃക്രമീകരിച്ചതായും പ്രസ്താവനയിൽ പറയുന്നു. അതേസമയം, പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ഡൽഹി പോലീസും അറിയിച്ചു.
Discussion about this post