ഇടുക്കി: എം ഡി എം എ കേസിൽ എക്സൈസ് ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിലിറങ്ങിയ യുവാവ് മരിച്ച നിലയിൽ. അഞ്ചുരുളി ജലാശയത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിൻ (24) ആണ് മരിച്ചത്.
എം ഡി എം എ കേസിൽ ജാമ്യത്തിലിറങ്ങിയ ജോ മാര്‍ട്ടിന്‍ വീട്ടിലെത്തിയെങ്കിലും രാത്രിയില്‍ പവര്‍ ബാങ്ക് കാറിലാണെന്ന് പറഞ്ഞ് ഇതെടുക്കാന്‍ വാഹനത്തിലേക്ക് പോയി. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഇയാളുടെ വാഹനം ഇന്നലെ ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളിയില്‍ നിന്നും കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ദിവസം പോലീസും അഗ്‌നിരക്ഷാസേനയും ജലാശയത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തി. ഫയർ ഫോഴ്സിന്റെ സ്കൂബാ ടീമും കട്ടപ്പന പോലീസും ചേർന്ന് ഇന്നും തിരച്ചിൽ തുടരുന്നതിനിടെ, ഉച്ചയ്ക്ക് 12 ഓടെ അഞ്ചുരുളി ജലാശയത്തിന്റെ മറുകരയിൽ മൃതദേഹം പൊങ്ങുകയായിരുന്നു. തുടർന്ന് ഡിങ്കി ബോട്ടിൽ മൃതദേഹം കരയ്ക്കെത്തിച്ചു.
എക്സൈസ് സംഘം കള്ളക്കേസിൽ കുടുക്കിയതിലുള്ള മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തതാണെന്നാണ് ജോ മാർട്ടിന്റെ ബന്ധുക്കൾ പറയുന്നത്.
Discussion about this post