ബീർഭൂം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42ൽ 35 സീറ്റുകളും ബിജെപിക്ക് നൽകണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ ഉള്ള അമിത് ഷാ, ബീർഭൂമിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം നൽകണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു. മമതയുടെ ഹിറ്റ്ലർ ഭരണം ബംഗാളിൽ തുടരാൻ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ശേഷം അനന്തിരവനെ മുഖ്യമന്ത്രിയാക്കാം എന്നാണ് മമത ബാനർജി കണക്കുകൂട്ടുന്നത്. എന്നാൽ അത് മമതയുടെ വ്യാമോഹം മാത്രമായിരിക്കും. പശ്ചിമ ബംഗാളിലെ അടുത്ത മുഖ്യമന്ത്രി ബിജെപിക്കാരൻ ആയിരിക്കും. തനിക്ക് ശേഷം മക്കൾ അല്ലെങ്കിൽ മരുമക്കൾ എന്ന ചില നേതാക്കളുടെ മോഹം ഇനി നടപ്പില്ല. കുടുംബ വാഴ്ചയിൽ നിന്നും ജനാധിപത്യത്തിന്റെ മോചനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.
2025ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബംഗാളിലെ മമത സർക്കാർ വീഴും. 2020ൽ ബംഗാളിലെ ജനങ്ങൾ 38 ശതമാനം വോട്ടും 77 സീറ്റുകളും ബിജെപിക്ക് നൽകി. 2024ലും 2025ലുമായി ദൗത്യം പൂർത്തീകരിക്കാനുള്ള പിന്തുണ ജനങ്ങൾ ബിജെപിക്ക് നൽകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
അസമിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം പശുക്കടത്തും നുഴഞ്ഞുകയറ്റവും അവസാനിച്ചു. ബംഗാളിലും ഒരിക്കൽ താമര വിരിഞ്ഞാൽ പിന്നെ ബോംബ് സ്ഫോടനങ്ങളോ, രാമ നവമി ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളോ, അതിക്രമങ്ങളോ, നുഴഞ്ഞുകയറ്റമോ, പശുക്കടത്തോ ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.
മമത ബാനർജി സർക്കാർ പശ്ചിമ ബംഗാളിനെ ബോംബ് സ്ഫോടനങ്ങളുടെ കേന്ദ്രമാക്കി മാറ്റി. തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും അഴിമതിക്കും ബംഗാളിലെ യുവാക്കൾ മമതയെ കൊണ്ട് മറുപടി പറയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post