കാബൂൾ: ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ അപരിഷ്‌കൃതമായ നടപടി തുടർന്ന് താലിബാൻ. വീഡിയോ ഗെയിമിനും, വിദേശ സിനിമകൾക്കും, സംഗീതത്തിനും വിലക്കേർപ്പെടുത്തി. അഫ്ഗാന്റെ പടിഞ്ഞാറൻ നഗരമായ ഹെറാതിലാണ് താലിബാന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങൾ.
കഴിഞ്ഞ ദിവസമാണ് താലിബാൻ വിചിത്രമായ അറിയിപ്പ് പുറപ്പെടുവിച്ചത്. ഗെയിമും സിനിമയും സംഗീതവുമെല്ലാം ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ നടപടി. മതകാര്യ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയത്. വിലക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നേരത്തെ ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ 400 ഓളം വ്യാപാരങ്ങൾ താലിബാൻ നിർത്തലാക്കിയിരുന്നു. ഇത് വഴി വലിയ സാമ്പത്തിക നഷ്ടമായിരുന്നു ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ വിലക്ക് പ്രബല്യത്തിൽ വരുന്നത്. സ്ത്രീകൾ കുടുംബത്തോടൊത്ത് ഹോട്ടലുകളിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനും താലിബാൻ വിലക്കേർപ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായിരുന്നു.
അതേസമയം ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ വീഡിയോ ഗെയ്മിംഗ് പാർലറുകൾ അടപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിലക്ക് ലംഘിച്ച് തുറന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ പാർലർ ഉടമകൾക്ക് നൽകിയിരിക്കുന്ന താക്കീത്.
Discussion about this post