ന്യൂഡൽഹി : മദ്യനയ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കെജ്രിവാളിനെ വിട്ടയച്ചു. സിബിഐ ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന്നിനും മറ്റ് പാർട്ടി നേതാക്കൾക്കുമൊപ്പം രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്രിവാൾ സിബിഐ ഓഫീസിൽ എത്തിയത്. രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും കെജ്‌രിവാൾ പറഞ്ഞു. ബിജെപി ഉത്തരവിട്ടാൽ കേന്ദ്ര ഏജൻസി ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കെജ്രിവാൾ പറഞ്ഞത്.
കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യലിനെതിരെ എഎപി പ്രവർത്തകർ സിബിഐ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്നതിനാൽ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പാർട്ടി ഓഫീസിൽ യോഗം വിളിച്ചിരുന്നു. പാർട്ടി ഭാരവാഹികൾ, ജില്ലാ പ്രസിഡന്റ്, ദേശീയ സെക്രട്ടറിമാർ, മറ്റ് നേതാക്കൾ എന്നിവരോട് യോഗം ചേരാൻ ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധിയെ കെജ്രിവാൾ അപമാനിച്ചെന്നും, മദ്യനയത്തിന്റെ സൂത്രധാരൻ കെജ്രിവാളാണെന്ന് ബിജെപി ആവർത്തിച്ചു. മദ്യനയം വഴി മദ്യവ്യവസായികളുണ്ടാക്കിയ 144 കോടിയുടെ കമ്മീഷൻ കെജ്രിവാളിന് പോയെന്നും ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു.
Discussion about this post