ലക്‌നൗ: അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രയാഗ്‌രാജിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. രണ്ട് ദിവസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. ജില്ലയിലെ ക്രമസമാധാന നില കണക്കിലെടുത്താണ് നടപടി.
ജില്ലാ ഭരണകൂടമാണ് വിലക്ക് നീട്ടാൻ തീരുമാനിച്ചത്. അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സംഘർഷ സമാനമായ അന്തരീക്ഷം തുടരുകയാണ്. ചില പ്രദേശങ്ങളിൽ കല്ലേറ് ഉൾപ്പെടെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നത്.
പ്രയാഗ്‌രാജ്, മഥുര, അയോദ്ധ്യ, മൗ തുടങ്ങിയവിടങ്ങളിൽ ശക്തമായ പോലീസ് പെട്രോളിംഗ് തുടരുകയാണ്. ജില്ല അതിർത്തികളിലും സംസ്ഥാന അതിർത്തികളിലും പരിശോധന ഉൾപ്പെടെ പോലീസ് ശക്തമാക്കിയിട്ടുണ്ട്. അതീവ ജാഗ്രത പുലർത്താനാണ് പോലീസുകാർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം അതീഖ് അഹമ്മദിന്റെ കൊലപാതകത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. കേസിലെ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post