പീരുമേട്: ഇടുക്കി പീരുമേട് പോലീസ് സ്റ്റേഷന് സമീപം പൊലീസുകാരനുൾപ്പെട്ടെ സംഘം അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിനെ തുടർന്ന് പീരുമേട്ടിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സജീവനെ ചുമതലയിൽനിന്ന് ഒഴിവാക്കി. കഴിഞ്ഞ ഒരുവർഷക്കാലമായി പീരുമേട് പോലീസ് സ്റ്റേഷന് സമീപം റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്ന വിവരം കണ്ടെത്തുന്നതിലും മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പീരുമേട് പോലീസ് സ്റ്റേഷന് 300 മീറ്റർ മാത്രം അകലെയാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേരാണ് കേസിൽ പ്രതികൾ. ഇവർ ഒളിവിലാണ്. ഒന്നാംപ്രതി മുണ്ടക്കയം സ്വദേശിയായ ജോൺസൺ, രണ്ടാം പ്രതി തൃശ്ശൂർ സ്വദേശി ജിമ്മിച്ചൻ, മൂന്നാം പ്രതിയും പോലീസ് ഉദ്യോഗസ്ഥനുമായ അജിമോൻ, നാലാം പ്രതി കോട്ടയം പാമ്പാടി സ്വദേശി ഫിലിപ്പ് എന്നിവരെയാണ് പിടികൂടാനുള്ളത്. പ്രതികളെല്ലാവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
പീരുമേട്-തോട്ടാപ്പുര റോഡിലെ റിസോർട്ടിലെ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് സ്ത്രീകളടക്കം അഞ്ചുപേരെയാണ് പോലീസ് പിടികൂടിയത്. മൂന്ന് ഇതര സംസ്ഥാനക്കാരടക്കം അഞ്ചു സ്ത്രീകളെയാണ് ഇവിടെനിന്ന് പിടികൂടിയത്. പോലീസെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാർ ഓടിരക്ഷപ്പെട്ടു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് അനാശാസ്യകേന്ദ്രം നടത്തിപ്പിൽ പോലീസുകാരന്റെ പങ്കാളിത്തത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. സ്ഥലം മാറിപ്പോയ ചില പോലീസുദ്യോഗസ്ഥർ ഇവിടുത്തെ സന്ദർശകരായിരുന്നുവെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post