മൂന്നാർ: വനംവകുപ്പ് സംഘടിപ്പിക്കുന്ന വനസൗഹൃദസിൽ നോട്ടീസിൽ നിന്ന് പേര് ഒഴിവാക്കിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് എംഎം മണി എംഎൽഎ. മൂന്നാറിൽ നടന്ന വനസൗഹൃദ സദസിലായിരുന്നു വനംമന്ത്രി എകെ ശശീന്ദ്രന്റെ മുൻപിൽ വെച്ച് എംഎം മണിയുടെ പരസ്യമായ പ്രതികരണം. സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരും നോട്ടീസിൽ ഇല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗസ്ഥരെ എംഎൽഎ പൊതുവേദിയിൽ ശകാരിച്ചത്.
വേദിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ കൈയ്യിലിരുന്ന നോട്ടീസിൽ നോക്കി ഈ നോട്ടീസിൽ
നിരവധി ആളുകളുടെ പേരുണ്ടെന്നും എന്റെ പേര് ഈ നോട്ടീസിൽ ഇല്ലെന്നും പറഞ്ഞായിരുന്നു എംഎൽഎയുടെ വാക്കുകൾ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ മനപ്പൂർവ്വം ഒഴിവാക്കിയതാണ്. മന്ത്രി വിളിച്ചതുകൊണ്ട് വന്നതാണ്. എന്നെ ഈ ഫോറസ്റ്റുകാർക്ക് ഇഷ്ടമല്ല. ഈ ജില്ലയിലെ മുഴുവൻ കുഴപ്പവും ഇവരുണ്ടാക്കുന്നതാണെന്നും തന്റെ അഭിപ്രായം അതാണെന്നും എംഎം മണി പറഞ്ഞു.
എന്നെ വെച്ചില്ലേലും ഞാൻ പത്രസമ്മേളനം നടത്തി എനിക്ക് പറയാനുളളത് പറയും. നല്ല വാർത്തയും വരും. ഒരു കാര്യം പറയാം, മര്യാദയ്ക്ക് ആണേൽ മര്യാദയാ അല്ലെങ്കിൽ നാട്ടുകാര് ചുമ്മാ മര്യാദകേട് കാണിക്കും. എന്നെ ഈ നോട്ടീസിൽ നിന്ന് ഒഴിവാക്കിയതുകൊണ്ടൊന്നും ഞാൻ ഒഴിവാകില്ല. ഞാൻ അങ്ങനെ ഒഴിവാക്കാവുന്ന ആളാണോ. ഞാൻ ഇവിടെ മന്ത്രിയായിരുന്ന ആളല്ലേ ഇപ്പോഴും എംഎൽഎ അല്ലേ ഇങ്ങനെ തുടങ്ങി മണിയുടെ ശകാരം.
ഞങ്ങളുടെ ജില്ലാ സെക്രട്ടറിയുടെ പേര് വെക്കാതിരുന്നത് എന്താ?. ചില പാർട്ടികളുടെ ജില്ലാ ഭാരവാഹികളുടെ പേര് വന്നിട്ടുണ്ടല്ലോ?. അതൊക്കെ ഒരു മാതിരി പണിയാ അതൊന്നും ഞങ്ങളുടെ അടുത്ത് എടുക്കരുത്. ഒളള കാര്യം അങ്ങ് പറഞ്ഞേക്കാം. ഇതുകൊണ്ടൊന്നും എന്റെ നാക്കൊന്നും ആരും മൂടിക്കെട്ടാൻ നോക്കണ്ട. ഞാൻ ഇവിടെ ആളുകളെ അണിനിരത്തി നിങ്ങൾക്കെതിരായ നിലപാട് എടുക്കും. ഫോറസ്റ്റുകാർ ഒന്ന് മനസിലാക്കി നന്നായി പോയാൽ എല്ലാവർക്കും കൊള്ളാം ഇല്ലെങ്കിൽ… എംഎം മണി പറഞ്ഞു.
ഇതിനൊക്കെ മന്ത്രിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നും തനിക്ക് ദീർഘകാലമായി അദ്ദേഹത്തെ പരിചയമുളള ആളാണെന്നും പറഞ്ഞാണ് മണി ശകാരവാക്കുകൾ അവസാനിപ്പിച്ചത്.
Discussion about this post