പീരുമേട്: കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കിണറ്റിലിറങ്ങിയ ഉദ്യോഗസ്ഥർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു. മയക്കുവെടി വെച്ചാലും ശ്വാസം മുട്ടുന്നത് അതുകൊണ്ടാവണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ സാഹസീകമായിട്ടാണ് അങ്ങോട്ട് പോയത്. കിണറ്റിനുളളിൽ എന്താണ് സംഭവിച്ചതെന്ന്
ശാസ്ത്രീയമായ പരിശോധന ആവശ്യമാണ്. അത് നടത്താനുളള നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥർ കരടിയെ രക്ഷപെടുത്താൻ പരിശ്രമിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധന നടത്തും. നിർഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് കണ്ണംപളളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്. രാവിലെ നാട്ടുകാർ കരടിയെ പുറത്തെടുക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. എന്നാൽ കിണറ്റിലെ വളളം വറ്റിക്കാതെ മയക്കുവെടി വെച്ചതും കരടിയെ വലിച്ചുകയറ്റുന്നതിനിടെ കയറിലെ പിടുത്തം വിട്ട് വീണ്ടും വെളളത്തിൽ പതിച്ചതും രക്ഷാപ്രവർത്തനത്തിലെ ഗുരുതര വീഴ്ചയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് കരടിയുടെ ജഡം പുറത്തെടുത്തത്.
Discussion about this post